തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ്
സംസ്ഥാന എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളെ നിരീക്ഷണത്തിലാക്കി. കരകുളം സ്വദേശിക്ക് രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.
ട്രിപ്പിൾ ലോക്ക്ഡൗണിനിടെ നടന്ന എന്ട്രന്സ് പരീക്ഷാ കേന്ദ്രത്തില് സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില് കണ്ടാലറിയുന്ന 600 പേര്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പട്ടം സെന്റ് മേരീസ് ഹയര് സെക്കന്ററി സ്കൂളില് നിന്ന് കീം പ്രവേശന പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പുറത്തേക്ക് വരികയും കൂട്ടംകൂടി നില്‍ക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
തിരുവനന്തപുരം നഗരത്തിലും തീരപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, കഴിഞ്ഞ വ്യാഴാഴ്ചയാണ് എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ക്കായുള്ള കീം പരീക്ഷ സര്‍ക്കാര്‍ നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയതെങ്കിലും പട്ടം സെന്റ് മേരീസ് ഹയര് സെക്കന്ററി സ്‌കൂളിലെ ചിത്രങ്ങൾ വിവാദമായിരുന്നു.
മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി കണ്ടാല്‍ അറിയുന്ന 300 വീതം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിന് മുന്‍പില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.