ഫേസ്ബുക്ക് മുതൽ 5ജി വയർലസ് കമ്പനി ക്വാൽകോം വരെ; ജിയോയിൽ എത്തിയത് 118,318.45 കോടിയുടെ നിക്ഷേപം
ന്യൂഡൽഹി: ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപമിറക്കാൻ ഒരുങ്ങി 5ജി വയർലെസ് ടെക് കമ്പനിയായ ക്വാൽകോം. 730 കോടി രൂപ നിക്ഷേപിച്ച് ജിയോയിലെ 0.15 ശതമാനം ഓഹരിയാണ് ക്വാൽകോം സ്വന്തമാക്കാൻ പോകുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, മുബാദല, വിസ്ത ഇക്വിറ്റി, കെകെആർ, ജനറൽ അറ്റ്ലാന്റിക്, സിൽവർലേക്ക്, ക്വാൽകോം തുടങ്ങിയ ആഗോള കമ്പനികളാണ് റിലയൻസ് ജിയോ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളിൽ നിക്ഷേപം നടത്തിയത്.
Also Read: സ്വപ്ന സുരേഷും സന്ദീപ് നായരും റിമാൻഡിൽ
12 ആഴ്ചയ്ക്കിടെ ജിയോയിലെ പതിമൂന്നാമത്തെ നിക്ഷേപമാണ് ക്വാൽകോമിന്റേത്. ജിയോ പ്ലാറ്റ്‌ഫോമിലെ 25.24 ശതമാനം ഓഹരികളിലെ നിക്ഷേപത്തിലൂടെ 118,318.45 കോടി രൂപയാണ് കമ്പനി ഇതുവരെയായി സമാഹരിച്ചത്.
ഏപ്രിൽ 22നാണ് ഫേസ്ബുക്ക് 43,574 കോടി രൂപയ്ക്ക് 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. അതിനു പിന്നാലെയാണ് മറ്റു നിക്ഷേപകരുമെത്തിയത്. ആഗോള നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക്, കെകെആർ, സൗദി സോവറിൻ വെൽത്ത് ഫണ്ട്, അബുദാബി സ്റ്റേറ്റ് ഫണ്ട്, സൗദി അറേബ്യയിലെ പിഐഎഫ്, ഇന്റൽ എന്നിവയാണ് ജിയോയിൽ നിക്ഷേപമിറക്കിയ മറ്റു കമ്പനികൾ.
Also Read: ഫാസിൽ ഫരീദിനെ തിരിച്ചറിഞ്ഞു; വിട്ടുകിട്ടാൻ യുഎഇയോട് ആവശ്യപ്പെടും
ഫേസ്ബുക്ക്, അമേരിക്കൻ ഭീമനായ ഇന്റൽ എന്നിവയ്ക്കു പിന്നാലെ ജിയോയിലെ മൂന്നാമത്തെ തന്ത്രപരമായ നിക്ഷേപകനായി മാറുകയാണ് ക്വാൽകോം. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര, വാർത്ത, സംഗീത ആപ്ലിക്കേഷനുകൾ ഉൾക്കൊള്ളുന്നതാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമസ്ഥതയിലുള്ള ടെലികോം എന്റർപ്രൈസായ ജിയോ ഇൻഫോകോം. നിലവിൽ 388 ദശലക്ഷത്തിലധികം വിരക്കാരാണ് റിലയൻസിന് കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ജിയോയ്ക്കുള്ളത്.