സർവ്വകാല റെക്കോഡിൽ കോവിഡ് വ്യാപനം; ഇന്ന് 339 പേര്‍ക്ക് കോവിഡ്; രോഗമുക്തി 149 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 339 പേര്ക്ക്. വാര്ത്താസമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 149 പേർക്ക് രോഗമുക്തി.
രോഗബാധയുടെ തോത് വര്ധിക്കുന്നു. അതോടൊപ്പം സമ്പര്ക്കം മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്ധിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില് 117 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്തില്നിന്ന് വന്ന 74 പേര്ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്ക്കത്തിലൂടെ 133 പേര്ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്തതായി ഏഴുപേരുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂര്‍-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസര്‍കോട്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂര്‍-8.
ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവന്തപുരം-9, കൊല്ലം-10, പത്തനംതിട്ട-7, ആലപ്പുഴ-7, കോട്ടയം-8, ഇടുക്കി-8, കണ്ണൂര്‍-16, എറണാകുളം-15, തൃശ്ശൂര്‍-29, പാലക്കാട്-17, മലപ്പുറം-6, കോഴിക്കോട്-1, വയനാട്-3, കാസര്‍കോട്-13.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോകാനുള്ള സാധ്യതയും സംസ്ഥാനത്ത് കൂടുകയാണ്. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്‌പ്രെഡിംഗ് ഉണ്ടായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് പടരാനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുകയെന്നത് അനിവാര്യമാണ്. ചില കടകളില്‍ ആളുകള്‍ കയറിക്കഴിഞ്ഞ് ഷട്ടര്‍ അടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് അനുവദിക്കാനാവില്ല.
സംസ്ഥാനത്ത് പരിശോധനയുടെ തോത് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12599 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 6534 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 2795 പേരാണ്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3,261 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 181 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.