സ്വപ്ന സുരേഷിനായി വലവീശി കസ്റ്റംസ്
ഡിപ്ലോമാറ്റ ബാഗ് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വേണ്ടി സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ സഹായവും തേടുന്നു. സിനിമാതാരം ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തിരുവനന്തപുരം എയര്‍ പോര്‍ട്ടിലൂടെ സ്വര്‍ണം കടത്താന്‍ സഹായിക്കുന്ന സ്ത്രീയെക്കുറിച്ചും അവര്‍ കേരള സര്‍ക്കാരില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്. ഷംനാ കാസിം കേസ് അന്വേഷിച്ചിരുന്ന പോലീസ് സംഘം ഇത്തരത്തിൽ ഒരു നീക്കത്തെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു.
അതിനു പിന്നാലെയാണ് തിരുവനന്തപുരത്തെ അറസ്റ്റ്. ഇപ്പോള്‍ കസ്റ്റംസ് സംശയിക്കുന്നത് സ്വപ്ന സുരേഷിനെ അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് മാഫിയ എവിടെക്കെങ്കിലും മാറ്റിയതാകാമെന്നാണ്. പോലീസിന്റെ പതിവ് ഇന്ഫോര്മാര് വഴിയും സ്പെഷ്യല്‍ ടീം പരിശോധനകള്‍ നടത്തുന്നുണ്ട്. മുൻപ് മേഖലയിൽ കാരിയര്‍മാര്‍ ആയി ജോലി ചെയ്തിരുന്നവരും നിരീക്ഷണത്തിൽ ഉണ്ട്.
സ്വപ്നയെ പിടികൂടുന്നതിനായി കേരള പൊലീസിന്റെ സഹായം തേടാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് പൊലീസ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ സ്വപ്ന സുരേഷ് സംസ്ഥാനം വിടാന്‍ സാധ്യതയില്ലെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. ലോക്ഡൗണിന്റെ കൂടി സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമായി നടക്കുന്നതിനാൽ കേരളം വിടാന്‍ എളുപ്പമല്ല.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കൂടിയല്ലാതെ ഇതിന് മുമ്പും കണ്ടെയ്നറുകളില്‍ സ്വര്ണക്കള്ളക്കടത്തുകള് നടത്തിയിട്ടുണ്ടെന്നാണ് വിവരം. സ്വപ്നയെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതില്‍ ഉള്പ്പെട്ടിട്ടുവരെക്കുറിച്ചുള്ള വിവരങ്ങളും കൂടുതല്‍ തെളിവുകളും ലഭിക്കുകയുള്ളൂ