ഡിപ്ലോമാറ്റിക്ക് ബാഗിലെ സ്വർണക്കടത്ത്; അന്വേഷണം പ്രഖ്യാപിച്ച് യുഎഇ സർക്കാർ
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണ കള്ളക്കടത്ത് കേസിൽ യുഎഇ സർക്കാർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. കോൺസുലേറ്റിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. കേസിൽ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ സരിത്ത് അറസ്റ്റിലായിരുന്നു. സരിത്തിൽ നിന്നാണ് ഐടി വകുപ്പ് ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിന്റെ പങ്ക് കസ്റ്റംസിന് വ്യക്തമായത്. അതേസമയം സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില് നിന്ന് ലാപ്ടോപ്പും ഹാർഡ് ഡിസ്ക്കും കസ്റ്റംസ് പിടിച്ചെടുത്തു.
പ്രതി സരിത്തിനെ എൻഐഎയും ഐബിയും ഇന്ന് ചോദ്യം ചെയ്തു. ഒരു വർഷത്തിനിടെ 160 കിലോയോളം സ്വർണം പ്രതികൾ കടത്തിയതായാണ് പ്രാഥമിക സൂചന. ഐടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും സ്വപ്നക്ക് യുഎഇ കോൺസുലേറ്റിൽ ഉന്നത സ്വാധീനമുണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം കേസില്‍ ഏത് അന്വേഷണത്തിനും സമ്മതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റവാളികളെ കണ്ടെത്തുകയും അവരുടെ വേരറുക്കുകയും വേണം. ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ല അത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കുക. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു തീരുമാനവും എടുക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.