സ്വർണക്കടത്ത് കേസിൽ ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ സജീവം
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ് ഒളിവിലെന്നാണ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ കാണാമാറയത്ത് എവിടെയോ കഴിയുന്ന സ്വപ്ന സുരേഷ് പക്ഷെ ഫേസ്ബുക്കിൽ സജീവമാണ്. സ്വപ്നയുടേതായി വന്നിട്ടുള്ള കമന്റുകളും സ്ക്രീൻഷോട്ടുകളും ഇതിനോടകം വൈറലാണ്. തന്റെ ഫേസ്ബുക്കിലെ ചിത്രങ്ങൾക്ക് വന്ന കമന്റുകൾക്ക് മറുപടി നൽകിയാണ് സ്വപ്ന ഫേസ്ബുക്കിൽ ആക്റ്റീവ് ആയിരിക്കുന്നത്.
‘ഞാൻ പേടിച്ചു കേട്ടോ’ എന്നാണ് ഒരു പോസ്റ്റിൽ സ്വപ്നയുടെ കമന്റ്. ‘ചേച്ചി പേടിക്കില്ല കൂടെ ഉള്ളത് കേരള ഭരണം അല്ലേ…’ എന്നാണ് ഇതിന് ഒരാളുടെ മറുപടി. ഇയാൾക്കും മറുപടി കൊടുക്കുന്നുണ്ട് സ്വപ്ന. ‘അതെ, എന്തേലും സംശയമുണ്ടോ’ എന്നാണ് ഇതിന് സ്വപ്ന നൽകുന്ന ഉത്തരം.
സ്വപ്നയെ പിരിച്ചു വിട്ടതായി ഐടി വകുപ്പ് ഇന്ന് അറിയിച്ചിരുന്നു. ഐ.ടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്ന നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ ഓപ്പറേഷണൽ മാനേജർ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സ്വർണക്കടത്ത് പിടികൂടിയതിനെ തുടർന്ന് സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
സ്വപ്ന സുരേഷാണ് സ്വർണക്കടത്തിലെ മുഖ്യപ്രതിയെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സാപ്പ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്ന സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന സുരേഷ്. സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിക്കുന്നുണ്ട്.
Also Read: സ്വർണക്കടത്ത്; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല
കഴിഞ്ഞദിവസമാണ് യു എ ഇ കോൺസുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് 30 കിലോ സ്വർണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ഏകദേശം 15 കോടിയോളം വിലമതിപ്പുള്ള സ്വർണം പിടിച്ചെടുത്തത്.