വിധു വിൻസന്റ് ഡബ്ല്യുസിസി വിട്ടു
മലയാള ചലച്ചിത്ര സംവിധായിക വിധു വിൻസന്റ് ഡബ്ല്യുസിസി വിട്ടു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് സംഘടനയിൽ നിന്ന് പുറത്തുപോവുന്നതെന്ന് വിധു ഫേസ്ബുക്കിൽ കുറിച്ചു.
മെയ് 2017ലാണ് മലയാളി സിനിമാ നടിമാർക്കായി ഡബ്ല്യുസിസി അഥവ് വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടന രൂപംകൊള്ളുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദപരമായ അന്തരീക്ഷം മലയാള സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംഘടന രൂപീകരിച്ചത്.
ബീനാ പോൾ, രേവതി, മഞ്ജു വാര്യർ, പാർവതി, അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, സജിത മഠത്തിൽ, റീമ കല്ലിങ്കൽ, ശ്രീബാല തുടങ്ങിയവരാണ് ഡബ്ല്യുസിസിയുടെ അമരക്കാർ.
വിധു വിൻസന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും ഡബ്ല്യുസിസിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യുസിസി തുടർന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.