കേരള കോൺഗ്രസ് ജനപിന്തുണയുള്ള പാർട്ടി; നിലപാട് ആവർത്തിച്ച് കോടിയേരി
ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം അവരുടെ രാഷ്ട്രീയ നിലപാട് അനുസരിച്ചെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസ് വിഭാഗവുമായി എൽഡിഎഫ് ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. പ്രതിസന്ധിയിലായ യുഡിഎഫിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫിനില്ല. ഓരോ പാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. ഇക്കാര്യത്തിൽ സിപിഐയോട് ആലോചിച്ചേ തീരുമാനമെടുക്കൂവെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കോടിയേരി വ്യക്തമാക്കി.
ജോസ് വിഭാഗത്തെ പുറത്താക്കിയത് യുഡിഎഫിനെ ശിഥിലമാക്കും. യുഡിഎഫ് ഇപ്പോൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. അവർ ഹെഡ്മാസ്റ്ററും കുട്ടിയും കളിക്കുകയാണ്. ജോസ് വിഭാഗത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. ഒറ്റക്ക് നിന്നാൽ ആരുമൊരു ശക്തിയല്ല എന്ന് കാനം പറഞ്ഞത് ശരി തന്നെയാണ്.
Also Read: എൽഡിഎഫ് പ്രവേശനം; എതിർപ്പുമായി റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും
കേരള കോൺഗ്രസ് ജനപിന്തുണയുള്ള പാർട്ടിയാണെന്ന് ആവർത്തിച്ച കോടിയേരി 1965ലെ ചരിത്രം ഓർമിപ്പിച്ചു. ഒരു തിരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ജനപിന്തുണ നഷ്ടമായി എന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.സിപിഐയുമായുള്ള എതു പ്രശ്‌നവും ഞങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാറുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
Also Read: ജോസ് കെ മാണി വിഷയത്തിൽ മലക്കം മറിഞ്ഞ് യുഡിഫ് നേതൃത്വം