ജോസ് കെ മാണി വിഷയത്തിൽ മലക്കം മറിഞ്ഞ് യുഡിഫ് നേതൃത്വം
കേരള കോണ്ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില് നിന്നും പുറത്താക്കിയതിന് പിന്നാലെ സംസ്ഥാനത്ത് അപ്രതീക്ഷിത രാക്ഷ്ട്രീയ കരുനീക്കങ്ങൾ. പുറത്താക്കൽ പ്രസ്താവന എത്തിയതിന് പിന്നാലെ ജോസ് കെ മാണിയെ സ്വന്തം കൂടാരത്തില് എത്തിക്കാന് ഇടതുപക്ഷവും ബിജെപിയും ശ്രമം തുടങ്ങി. ഇതോടെ യുഡിഎഫ് പ്രതിരോധത്തിലായി എന്നതാണ് സത്യം. ഇത്ര വേഗം ഭരണകക്ഷിയും ബിജെപിയും ജോസ് കെ മാണിക്ക് പിന്തുണയുമായി എത്തുമെന്ന് സ്വപ്നത്തിൽപ്പോലും കോൺഗ്രസ്സ് നേതാക്കൾ കരുതിക്കാണില്ല.
Also Read: കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുർബലം; കോടിയേരി
വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ട് ജോസ് കെ മാണി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ബിജെപിക്കും സിപിഎമ്മിനും താല്‍പര്യമുണ്ട്. എന്നാല്‍ ഇടത് പക്ഷത്ത് സിപിഐ ഇടങ്കോലിട്ട് നില്‍ക്കുകയാണ്. ബിജെപിയാകട്ടെ എല്ലാ വാതിലുകളും ജോസ് കെ മാണിക്ക് മുന്നില്‍ തുറന്ന് കാത്തിരിക്കുകയും ചെയ്യുന്നു.
Also Read: കെ എം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തേക്ക് പോകാൻ ജോസ്.കെ.മാണിക്ക് കഴിയില്ല
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാടേ മലക്കം മറിഞ്ഞുള്ള പ്രസ്താവനകളുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് ഇപ്പോൾ ചെന്നിത്തലയും കെ മുരളീധരനും ബെന്നി ബെഹനാനും അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. കേരള കോൺഗ്രസ്സ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്നും മാറ്റി നിർത്തിയിട്ടേ ഉള്ളൂ, ജോസ് കെ മാണിക്ക് യുഡിഎഫിലേക്ക് തിരിച്ചു വരാം എന്നാണ് ഇപ്പോഴത്തെ നിലപാട്.
Also Read: ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല; രമേശ് ചെന്നിത്തല
ഇടതുപക്ഷവും ബിജെപിയും ജോസ് കെ മാണിക്ക് വേണ്ടി വലവീശിയ ഘട്ടത്തിൽ മുന്നണിയിലെ പ്രധാന ഘടകകക്ഷി മുസ്ലീം ലീഗും നിലപാട് മയപ്പെടുത്തി രംഗത്തെത്തി. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത് എന്നാണ് രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ഒരേ സ്വരത്തില്‍ പറയുന്നത്. ആഗ്രഹം ഉണ്ടെങ്കില്‍ ജോസ് പക്ഷത്തിന് തിരികെ വരാം എന്നും ഇവര്‍ വ്യക്തമാക്കുന്നു.
Also Read: മാണിസാർ അഭയം നൽകിയ പി ജെ ജോസഫ് വീടും പാർട്ടിയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു: ജോസ് കെ. മാണി
കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം വെച്ച് മാറണം എന്ന് മുന്നണിയിലുണ്ടാക്കിയ ധാരണ പാലിക്കാന്‍ ജോസ് കെ മാണി തയ്യാറാകുന്നില്ല എന്നാരോപിച്ചാണ് യുഡിഎഫ് കഴിഞ്ഞ ദിവസം കടുത്ത തീരുമാനത്തിലേക്ക് കടന്നത്. അങ്ങനെ ഒരു ധാരണ ഇല്ലെന്ന് ജോസ് കെ മാണിയും ഉണ്ടെന്ന് പിജെ ജോസഫും വാദിക്കുന്നു. അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജോസ് കെ മാണിക്ക് മുന്നണിക്ക് പുറത്ത് പോകേണ്ടി വന്നത്.
തര്‍ക്കത്തെ തുടര്‍ന്ന് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ട എന്ന് മാത്രമാണ് തീരുമാനിച്ചത് എന്ന് രമേശ് ചെന്നിത്തല വിശദീകരിക്കുന്നു. പുറത്താക്കിയെന്ന് മാധ്യമങ്ങളാണ് തെറ്റായി പ്രചരിപ്പിച്ചത്. കേരള കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് എന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Also Read: യു.ഡി.എഫിൽ ഘടകകക്ഷികളെ തീരുമാനിക്കുന്നത് ലീഗ്: കെ.സുരേന്ദ്രൻ
കെഎം മാണിയുടെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഭിന്നത പരിഹരിക്കാന്‍ യുഡിഎഫ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടതോടെ ജോസ് കെ മാണി വിഭാഗത്തേയും ജോസഫ് വിഭാഗത്തേയും രണ്ട് പാര്‍ട്ടികളായി പരിഗണിക്കാനാണ് തീരുമാനിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഇരുകൂട്ടര്‍ക്കും ഇടയില്‍ വീതം വെയ്ക്കാന്‍ ആയിരുന്നു ധാരണ. ആദ്യത്തെ 8 മാസം പ്രസിഡണ്ട് പദവിയില്‍ ഇരുന്ന ജോസ് കെ മാണി വിഭാഗം ധാരണ ലംഘിച്ചു പ്രസിഡണ്ട് സ്ഥാനത്ത് തുടരുകയായിരുന്നു. ഇതോടെയാണ് പിജെ ജോസഫ് പരാതി ഉന്നയിച്ചത്. തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ജോസ് വിഭാഗം വഴങ്ങിയില്ല.
എന്തായാലും കോവിഡ് ലോക്ക് ഡൗണിനു ശേഷം ഒരു തിരഞ്ഞെടുപ്പുകാലം കൂടി വരാനിരിക്കെ കരുതലോടെയുള്ള രാക്ഷ്ട്രീയ യുദ്ധങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്.