ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ ബ്ലാക്ക്മയിൽ സംഘം പദ്ധതിയിട്ടു
കൊച്ചി: സിനിമാതാരം നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി ഐ.ജി. വിജയ് സാഖറെ. ഷംന കാസിം പരാതി നൽകിയതോടെയാണ് പ്രതികൾ പദ്ധതി ഉപേക്ഷിച്ചത്. മലയാളത്തിലെ പ്രമുഖ നടീ നടൻമാരെ സ്വർണ്ണക്കടത്തിനായി പ്രതികൾ സമീപിച്ചിരുന്നു. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തട്ടിപ്പ് ആസൂത്രണം ചെയ്തത് മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവായ റഫീഖും ഷെരീഫും ചേർന്നാണ്.
Also Read: ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല: നടക്കുന്നത് വ്യാജ പ്രചാരണം; ടിനി ടോം
സംഭവത്തിൽ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും ഇത് പ്രതികൾ കെട്ടിച്ചമച്ച കഥയാണെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള കണ്ടെത്തൽ. നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള മറ്റൊരു പ്രതിയാണ് തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത്.
ആദ്യം ഷംനയെ ഫോണിൽ വിളിച്ച് സ്വർണ്ണക്കടത്തിനുള്ള സഹായം തേടി. ഇക്കാര്യം നടി നിരസിച്ചപ്പോൾ വിവാഹാലോചനയെന്ന പുതിയ പദ്ധതിയിലൂടെ സംഘത്തിലെ മറ്റു ചിലർ വീട്ടുകാരെ സമീപിച്ചു. അതിലൂടെ ഉണ്ടായ അടുപ്പം മുതലെടുക്കുകയായിരുന്നു ലക്ഷ്യം.
Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ കേസ്; പ്രതികൾ ധർമജനെ വിളിച്ചു
പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് പ്രതികൾക്ക് ഷംനയുടെ ഫോൺ നമ്പർ നൽകിയത്. എന്നാൽ ഇയാൾക്ക് തട്ടിപ്പിനെക്കുറിച്ച് അറിവില്ലായിരുന്നു. ഷംനയെ പരിചയപ്പെടുത്താൻ പ്രതികൾ സമീപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ധർമ്മജൻ ബോൾഗാട്ടിയുടെ മൊഴിയെടുത്തത്. എന്നാൽ ധർമ്മജന് കേസിൽ ബന്ധമില്ലെന്നും ഷംന കാസിമിന്റെ പരാതിയിൽ അന്വേഷണം പൂർത്തിയായെന്നും പോലീസ് അറിയിച്ചു.
Also Read: ഷംനാ കാസിം ബ്ലാക്ക് മെയിൽ; തട്ടിപ്പ് സംഘത്തിനെതിരെ കൂടുതല്‍ കേസുകള്‍
സിനിമാ മേഖലയിലെ ആർക്കും തട്ടിപ്പുമായി ബന്ധമില്ല. എന്നാൽ പ്രതികൾ ഷംന കാസിമിന് പുറമേ പ്രമുഖ നടീനടൻമാരെയും സ്വർണ്ണക്കടത്തിന് സഹായിക്കാൻ ഫോണിൽ വിളിച്ചതായി പോലീസ് കണ്ടെത്തി. മറ്റു യുവതികളെ പറ്റിച്ച കേസിൽ അന്വേഷണം തുടരും. ഒന്പത് പവൻ സ്വർണ്ണം അഞ്ച് വാഹനങ്ങൾ എന്നിവ പ്രതികളിൽ നിന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ തെളിവെടുപ്പും നടത്തും.