ജോസ് കെ. മാണിയുടെ രാക്ഷ്ട്രീയഭാവി അവസാനിക്കുന്നോ? യുഡിഎഫിൽ നിന്നും പുറത്ത്
തിരുവനന്തപുരം: കേരളാ കോണ്ഗ്രസ് ജോസ് കെ. മാണി വിഭാഗം യുഡിഎഫിന്റെ നിര്ദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തില് യുഡിഎഫിനൊപ്പം തുടരാന് അര്ഹതയില്ലെന്ന തീരുമാനവുമായി കോണ്ഗ്രസ് നേതൃത്വം. നിരവധി തവണ ചര്ച്ച നടത്തിയിട്ടും സമയം നല്കിയിട്ടും പരിഹാരം കാണാന് ജോസ് കെ. മാണി വിഭാഗം തയ്യാറായില്ലെന്നും കോണ്ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. തുടര്ന്നാണ് പാര്ട്ടി ഈ തീരുമാനം കൈക്കൊണ്ടത് എന്നും കോണ്ഗ്രസ് നേതൃത്വം അറിയിച്ചു.
കേരള കോണ്ഗ്രസ് എം ചെയര്മാന് കെ എം മാണിയുടെ നിര്യാണത്തോടെ പാര്ട്ടിയില് ആരംഭിച്ച അധികാര വടംവലിയാണ് ഇപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കയ്യടക്കുന്നതിൽ എത്തി നില്‍ക്കുന്നത്. മാസങ്ങളായി ഈ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസഫ് ഗ്രൂപ്പ്. എന്നാല്‍, ഈ വിഷയത്തില്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ.മാണി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവെക്കില്ലെന്നും ജോസ് കെ.മാണി ആവര്‍ത്തിച്ചു.
Also Read: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കില്ല; നിർദ്ദേശം തള്ളി ജോസ് കെ. മാണി
യുഡിഎഫ് നേതാക്കളുടെ നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയും, യുഡിഎഫ് നേതൃത്വവുമായി ധാരണയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്തക്കിയത്. ഇനിയങ്ങോട്ടുള്ള യുഡിഎഫ് യോഗങ്ങളില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചു. അതേസമയം പാലാ നിയോജക മണ്ഡലത്തിലെ തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്നും അങ്ങനെ ചതിച്ചവര്‍ക്ക് പദവി ഒഴിഞ്ഞു കൊടുക്കില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കിയിരുന്നു. ജോസഫ്, ജോസ് കെ മാണി ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയായിരുന്നു ചരിത്രത്തിലാദ്യമായി മാണിയുടെ സ്വന്തം പാലാ നിയോജക മണ്ഡലത്തില്‍ ഇടതു മുന്നണി നേടിയ വിജയം.
മുന്നണിയില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, മുന്നണി സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. ബുധനാഴ്ച യുഡിഎഫ് യോഗം നടക്കുമെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ അതിന് ശേഷം വെളിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
പ്രസിഡന്റ് പദവി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന മുന്നണി നിര്‍ദേശം ജോസ് കെ മാണി വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന്റെ നീക്കങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് യു ഡി എഫിലെ പ്രമുഖ ഘടകകക്ഷികള്‍.