റിലേഷന്‍ഷിപ്പിലായിരുന്നില്ല; ഷംന കാസിം
സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക്മെയില് ചെയ്ത സംഭവത്തില് പ്രതികളില് ആരാണ് തന്നോട് സംസാരിച്ചതെന്ന് അറിയില്ലെന്ന് നടി. അന്വര് എന്ന പേരിലാണ് സംസാരിച്ചത്. ഇപ്പോള് പിടിയിലായ ഷെരീഫ് ആണോ അന്വര് എന്ന പേരില് സംസാരിച്ചതെന്ന് അറിയില്ലെന്ന് ഷംന കാസിം പറഞ്ഞു.
അന്വര് എന്നയാള്ക്ക് വേണ്ടിയാണ് കല്യാണാലോചന നടന്നത്. അന്വറിന്റെ പിതാവ് തന്റെ പിതാവിനോടും സഹോദരനോടുമാണ് സംസാരിച്ചത്. സുഹ്റ എന്ന് പരിചയപ്പെടുത്തിയ മാതാവ്, സഹോദരി തുടങ്ങിയവരും സംസാരിച്ചു. അങ്ങനെ വിശ്വസനീയമായ രീതിയിലാണ് അവര് ഇടപെട്ടത്. അല്ലാതെ താനായിട്ട് കൊണ്ടുവന്ന ആലോചനയല്ല അതെന്നും താന്‍ അന്‍വറുമായി ഒരു റിലേഷൻഷിപ്പും ഇല്ലായിരുന്നു എന്ന് ഷംന കാസിം വ്യക്തമാക്കി.
Also Read: ഷംനാ കാസിം ബ്ലാക്ക് മെയിൽ; തട്ടിപ്പ് സംഘത്തിനെതിരെ കൂടുതല്‍ കേസുകള്‍
പയ്യന്റെ സഹോദരനെയും ഭാര്യയെയും ഷംനയെ കാണാൻ അനുവദിക്കണമെന്ന് ഒരു ദിവസം അന്‍വറിന്റെ പിതാവ് വിളിച്ച് ആവശ്യപ്പെട്ടു. പിതാവിന്റെ ആവശ്യം അംഗീകരിച്ച് വരാൻ പറഞ്ഞു. വീട്ടിലെത്തിയത് വേറെ ആളുകൾ ആയിരുന്നു. അഞ്ച് പേരാണ് വീട്ടില്‍ വന്നത്. വരുമെന്ന് പറഞ്ഞ സ്ത്രീ എവിടെയെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയില്ലായിരുന്നു. വന്നവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനാല്‍ ആലോചന മുന്നോട്ടു കൊണ്ടുപോയില്ല.
അതുകഴിഞ്ഞാണ് ഭീഷണി സന്ദേശം വന്നത്. ഷംന പുറത്തൊക്കെ പോകുമല്ലോ, സ്റ്റേജ് ഷോകളിലൊക്കെ പങ്കെടുക്കുമല്ലോ എന്ന തരത്തില്‍. ഇപ്പോള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരോട് ചോദിക്കാനുള്ളത് സ്വന്തം സഹോദരിക്ക് ഇങ്ങനെയൊക്കെ വന്നാലും ഇത് തന്നെ പറയുമോ, സഹോദരന്‍ വെറുതെയിരിക്കുമോ എന്നാണ്.
Also Read: ഷംന കാസിം ബ്ലാക്ക്മെയില്‍; മുഖ്യപ്രതി പിടിയില്‍
അന്‍വര്‍ എന്ന പേരില്‍ കാസര്‍കോടുള്ള ടിക് ടോക് താരത്തിന്റെ ഫോട്ടോകളാണ് പ്രതികള്‍ ഷംനക്ക് കൈമാറിയത്. ഈ സംഭവത്തില്‍ ഷെരീഫ് എന്ന മുഖ്യപ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ മോഡലും സീരിയല്‍ നടിയും ഉള്‍പ്പെടെ നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ട്.