അലി അക്ബറിന്റെ വാരിയംകുന്നന് മേജർ രവിയുടെ പിന്തുണ
പൃഥ്വിരാജ്-ആഷിഖ് അബു വാരിയംകുന്നൻ’ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങളുടെ മേളമാണ്. തുടർന്ന് സംവിധായകൻ അലി അക്ബർ മലബാര് സമരചരിത്രം സിനിമ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പൊതുജനങ്ങൾ സംഭാവന ചെയ്യുന്ന ചെയ്യുന്ന പണം കൊണ്ട് 1921 എന്ന പേരിലൊരു സിനിമയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇപ്പോൾ ഈ സിനിമയ്ക്ക് പിന്തുണയുമായി സംവിധായകൻ മേജർ രവിയും മകനും എത്തി എന്നാണ് പുതിയ വാര്ത്ത.
പൃഥ്വിരാജ്-ആഷിഖ് അബു സിനിമയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായക കഥാപാത്രമാകുമ്പോൾ ഇതേ കഥാപാത്രത്തെ വില്ലനാക്കിയാണ് അലി അക്ബർ സ്വന്തം സിനിമയൊരുക്കുന്നത്. 1921 എന്ന് പേരിട്ട സിനിമയില്‍ മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുമെന്ന പുതിയ വാര്‍ത്തയാണ് അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംവിധായകന്‍ മേജര്‍ രവി സിനിമക്ക് എല്ലാ വിധ പിന്തുണയും നല്‍കിയതായും അലി അക്ബര്‍ പറഞ്ഞു. മലയാള സിനിമയിലെ നിരവധി താരങ്ങളും പ്രവര്‍ത്തകരും വലിയ പിന്തുണ നല്‍കിയതായും അലി അക്ബര്‍ അറിയിച്ചു.
ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് അലി അക്ബര്‍ സിനിമ ഒരുക്കുന്നത്. ഇതിനോടകം 16 ലക്ഷത്തിന് മുകളില്‍ തനിക്ക് ജനങ്ങളില്‍ നിന്നും തന്‍റെ കാനറ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചതായി അലി അക്ബര്‍ ഫേസ്ബുക്ക് ലൈവ് വഴി അറിയിച്ചു. നേരത്തെ തനിക്ക് വധഭീഷണി വരുന്നതായും അലി അക്ബര്‍ ഫേസ്ബുക്ക് വഴി പറഞ്ഞിരുന്നു.