കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്‌ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസ്
പത്തനംതിട്ട: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്ശനം നടത്തിയതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒ ബി സി മോർച്ച സംസ്ഥാന ജന സെക്രട്ടറിയും അഭിഭാഷകനുമായ അരുണ് പ്രകാശിന്റെ പരാതിയിയിൽ തിരുവല്ല പോലീസാണ് കേസെടുത്തത്. ഐ.ടി ആക്ട്, കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മക്കള്ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്നശരീരം നൽകിയ രഹ്നയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാധാരണകൾക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ വീഡിയോ പുറത്തുവിട്ടത്.
‘ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെയാണ് രഹ്‌ന വീഡിയോ പങ്കുവെച്ചത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ രഹ്‌ന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ- രഹ്‌ന പറയുന്നു.
സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകള്‍ വീടുകളില്‍ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടതെന്നും രഹ്‌ന.