ക്വാറന്റീൻ തെറ്റിച്ച് കാസർകോട്ടുകാരന്റെ ബസ് യാത്ര; 11 പേര്‍ നിരീക്ഷണത്തിൽ
തൃശൂർ: രണ്ടുദിവസം മുന്പ് ഡല്ഹിയില് നിന്ന് വന്ന പ്രവാസി ക്വാറന്റൈനില് കഴിയാതെ സുഹൃത്തിനെ കാണാനിറങ്ങിയത് കാരണം ആശങ്കയിലായത് ഡ്രൈവറും കണ്ടക്ടറും അടക്കം 11 പേർ. കഴിഞ്ഞദിവസം കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസില് സഞ്ചരിച്ചവരാണ് യാത്രയ്ക്കിടെ നിരീക്ഷണത്തിലായത്. ഇവരില് ഡ്രൈവറും കണ്ടക്ടറും ഒഴികെ ബാക്കിയുള്ളവര് കോട്ടയം, എറണാകുളം ജില്ലക്കാരാണ്. മണിക്കൂറുകള് നീണ്ട ആശങ്കയ്ക്കൊടുവില് എല്ലാവരോടും വീടുകളില് നിരീക്ഷണത്തില് കഴിയാന് നിര്ദേശിച്ചു. എടപ്പാളിലും കുന്നംകുളത്തും ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താനായിട്ടില്ല.
ബസ് തൃശൂരിൽ എത്തിയപ്പോഴാണ് യാത്രക്കാരിലൊരാള് തനിക്ക് ശ്വാസംമുട്ടുന്നതായും തലകറക്കം അനുഭവപ്പെടുന്നതായും കണ്ടക്ടറെ അറിയിച്ചത്. അപ്പോഴാണ് കാസർഗോഡ് നിന്നാണ് വരുന്നതെന്നും 2 ദിവസം മുന്‍പ് ഡല്ഹിയില് നിന്ന് എത്തിയതാണെന്നും പറയുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നതിന് പകരം ആലുവയിലെ സുഹൃത്തിന്റെ പക്കലുള്ള പാസ്പോര്‍ട്ട് വാങ്ങാന്‍ പുറപ്പെട്ടതായിരുന്നു ഇയാള്‍.
വിവരം അറിയിച്ചപ്പോള്‍ ബസ് നേരെ ഡിപ്പോയിലെത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സ്റ്റാന്‍ഡിലെത്തിയ ഉടന്‍ യാത്രക്കാരനെ 108 ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് ജീവനക്കാരടക്കം യാത്രക്കാരെ കിലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലുമെത്തിച്ചു. ഇവിടെനിന്ന് കൊവിഡ് കേന്ദ്രത്തിലെത്തിച്ച ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയശേഷം വീടുകളിലേക്ക് അയക്കുകയായിരുന്നു.