
കൊവിഡ് പ്രതിസന്ധിയെ തുടര്ന്ന് സംസ്ഥാനത്ത് സിനിമ സീരിയല് ഷൂട്ടിങ്ങുകള് നിലച്ച അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ലോക്ക് ഡൌൺ ഇളവുകൾ നിലവിൽ വന്നതിന് ശേഷം സംസ്ഥാന സര്ക്കാര് സെറ്റില് പാലിക്കേണ്ട ഗൈഡ് ലൈന്സ് രൂപീകരിച്ചു. തുടർന്ന് ഉപാധികളോടെ ഷൂട്ടിങ്ങുകള് പുനരാരംഭിക്കാന് അനുവാദം നല്കിയിരുന്നു.
എന്നാല്, പുതിയ സിനിമകളുടെ ചിത്രീകരണം ഉടനെ വേണ്ടെന്നായിരുന്നു നിര്മാതാക്കളുടെ നിലപാട്. അതിനാൽ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. ചിത്രീകരണം ആരംഭിക്കുന്നവരുമായി ഭാവിയില് സഹകരിക്കില്ലെന്നും തിയേറ്റര് റിലീസ് ഉണ്ടാകില്ലെന്നും അസോസിയേഷന് മുന്നറിയിപ്പ് നല്കി.
പുതിയ ചിത്രങ്ങള്‍ ഉടന്‍ ആരംഭിക്കില്ലെന്നായിരുന്നു സിനിമ സംഘടനകള്‍ നിലപാടെടുത്തത്. ലോക്ക് ഡൗൺ മൂലം ചിത്രീകരണം മുടങ്ങിയ ചിത്രങ്ങൾക്ക് മാത്രമാണ് നിലവിൽ ഷൂട്ടിങ്ങിന് അനുമതിയുള്ളത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ സിനിമകൾ ചിത്രീകരണം തുടങ്ങുവാനുള്ള തീരുമാനം.
മലയാള സിനിമയില്‍ താരങ്ങള്‍ പ്രതിഫലത്തുക കുറയ്ക്കണമെന്ന ആവശ്യം നിര്‍മാതാക്കള്‍ മുന്നോട്ട് വെച്ചിരുന്നു. സിനിമയുടെ നിര്‍മാണ ചെലവ് അന്‍പത് ശതമാനമായി കുറയ്ക്കാനും അവര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നും എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ മറ്റ് സംഘടനകള്‍ക്ക് ഉണ്ടെങ്കില്‍ സിനിമാ ചിത്രീകരണങ്ങള്‍ ഉടന്‍ ആരംഭിക്കാനാകില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നല്‍കിയിരിക്കുകയാണ്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി കേരളത്തില്‍ ചിത്രീകരണം പുനരാരംഭിക്കുന്ന ആദ്യ മലയാള ചിത്രം സുനാമിയാണ്. നടന്‍ ലാലും അദ്ദേഹത്തിന്റെ മകനായ ലാല്‍ ജൂനിയറും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ട് എറണാകുളത്താണ് ആരംഭിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്.