സുശാന്തും റിയയും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു; നവംബറില് വിവാഹിതരാകാനും തീരുമാനിച്ചിരുന്നു
ബോളിവുഡ് താരം നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയില് നടി റിയ ചക്രവര്ത്തിയുടെ മൊഴി രേഖപ്പെടുത്തി. ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില് എത്തിയാണ് മൊഴി നല്കിയത്. റിയയെ ഒന്പതോളം മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറില് വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന് പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല് ലോക്ക്ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും താന് സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാല് അതിന് ശേഷവും ഫോണില് സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും സംസാരിച്ചിരുന്നു. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണത്തിനായി റിയ തന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറി. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. ഇതു രണ്ടാം തവണയാണ് റിയയെ ചോദ്യം ചെയ്യുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ പത്തിലേറെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ളാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു. 2019ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചിൽ അധികം സിനിമകളാണ് മുടങ്ങിപ്പോയത്. പ്രോജക്റ്റുകൾ മുടങ്ങിയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയിരുന്നു.