സുരേഷ് ഗോപിയുടെ ഗ്യാരേജിലേക്കും ടൊയോട്ട വെൽഫയർ
സൂപ്പര് സ്റ്റാർ മോഹൻലാലിന് പിന്നാലെ മലയാളത്തിന്റെ ആക്ഷൻ ഹീറോയും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപിയുടെ വാഹനശേഖരത്തിലേക്കും ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്ഫയറെത്തി. മലയാള സിനിമയില് മോഹന്ലാലിന് ശേഷം വെല്ഫയര് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല് സുരേഷാണ് വാഹനത്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
79.99 ലക്ഷം രൂപ എക്സ്ഷോറും വിലയുള്ള ഈ എംപിവി ടൊയോട്ടയുടെ കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് താരം സ്വന്തമാക്കിയത്. എക്സ്ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.
അല്‍പ്പം സ്‌പോര്‍ട്ടി ഭാവത്തില്‍ ബോക്സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ സ്‌പോര്‍ട്ടിയാക്കുന്നത്. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവുമുള്ള ഈ വാഹനത്തിന് 3000 എംഎം വീല്‍ബേസുണ്ട്.
പിന്‍സീറ്റ് യാത്രകള്‍ക്ക് പ്രധാന്യം നല്‍കുന്ന വെല്‍ഫയറില്‍ പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ റിച്ചാക്കുന്നത്.
പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും വെല്‍ഫയറിലുണ്ടാവുക. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 87 ബിഎച്ച്പി പവറും 198 എന്‍എം ടോര്‍ക്കുമേകും. ഇതില്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് 196 ബിഎച്ച്പി പവറാണ് മൊത്തം എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. സിവിടി ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും.