ബോളിവുഡിലെ പവർ പ്ലേ ഒഴിവാക്കണം; വിവേക് ഒബ്‌റോയ്: സുശാന്തിന്റെ മരണം വല്ലാതെ വേദനിപ്പിക്കുന്നു
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിൽ ബിമൽ നായർ എന്ന ബോബിയായി വേഷമിട്ട് മലയാളികളുടെ മനംകവർന്ന ബോളിവുഡ് നടനാണ് വിവേക് ഒബ്റോയ്. ഇന്നുവരെ മലയാളസിനിമ കണ്ടതിൽ വെച്ചേറ്റവും സ്റ്റൈലിഷ് ആയ വില്ലൻ എന്നാണ് സിനിമാപ്രേമികൾ ലൂസിഫറിലെ വില്ലൻ വേഷത്തെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം അന്തരിച്ച സുശാന്ത് സിംഗ് രജ്പുതിനെകുറിച്ച് വിവേക് ഒബ്റോയ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയാവുകയാണ്.
സുശാന്തിന്റെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്ത വിരലിലെണ്ണാവുന്ന ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളായിരുന്നു വിവേക്. തന്റെ ജീവിതത്തിലും സുശാന്തിന് നടന്നപോലുള്ള അനുഭവങ്ങളുണ്ടായിരുന്നുവെന്നും അത് അവനുമായി പങ്കുവച്ചിരുന്നുവെങ്കിൽ സുശാന്തിന് ഇത്ര വേദനയുണ്ടാവുമായിരുന്നില്ലെന്നും വിവേക് ഒബ്‌റോയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സുശാന്ത് അവന്റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിൽ പോലും ആത്മഹത്യ ഒഴിവാക്കാനായേനെ. വളരെയധികം ദുഃഖം തോന്നുന്നുവെന്നും വിവേക്.
ബോളിവുഡ് ഇൻഡസ്ട്രി കുടുംബമാണെന്നൊക്കെ പറയപ്പെടുന്നുണ്ടെങ്കിലും ഗൗരവമായ ആത്മ പരിശോധന നടത്തണം. കൂടുതൽ നന്മയ്ക്ക് വേണ്ടി മാറി ചിന്തിക്കണമെന്നും, കുറ്റം പറയാതെ ശ്രദ്ധ കൂട്ടണമെന്നും വിവേക് പറയുന്നു. ശക്തരുടെ കളികൾ കുറച്ച്, വലിയ ഹൃദയമുള്ളവരാവാനും വിവേക് ബോളിവുഡിലെ താരപ്രമുഖരോട് പറയുന്നു. ഇഗോ ഇല്ലാതെ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കണം. അവരെ തകർക്കാതെ വളർത്താൻ സാധിക്കണം. ഇതൊരു ഉണരാനുള്ള വിളിയാണെന്നും വിവേക് ഒബ്‌റോയ് സൂചിപ്പിച്ചു.
താരത്തിന് ആത്മഹത്യ ചെയ്യാൻ വിധത്തിൽ കനത്ത മാനസിക പീഡനം ഏറ്റിട്ടുണ്ട് എന്ന വസ്തുതയിലേക്കാണ് അന്വേഷണം പൊലീസിനെ നയിക്കുന്നത്. ബോളിവുഡിലെ പ്രമുഖ ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. സുശാന്ത് രജ്പുത് ആത്മഹത്യ ചെയ്തതാണെന്ന കാര്യത്തിൽ മുംബൈ പൊലീസിന് ഇപ്പോൾ രണ്ടഭിപ്രായമില്ല. കാരണം അത്ര സ്പഷ്ടമായാണ് തൂങ്ങിമരണം ആണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് സമർത്ഥിക്കുന്നത്. ബോളിവുഡിലെ അപ്രഖ്യാപിത താര വിലക്കിനും നിയന്ത്രണങ്ങൾക്കും പിന്നിൽ ആരാണ് എന്നതിനെ സംബന്ധിച്ച അന്വേഷണമായി മാറുകയാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച പൊലീസ് നടപടി.
അതേസമയം സ്വഭാവത്തിൽ ഉത്സാഹവാനും കഠിന പരിശ്രമിയുമായ ഒരാൾ ആറ് മാസത്തിനിടയിൽ വിഷാദ രോഗത്തിന് ചികിത്സ തേടണമെങ്കിൽ അതിഭീകരമായ മാനസിക വ്യഥ ഉണ്ടായിട്ടുണ്ടെന്നാണ് മുംബൈ പോലീസിന്റെ നിഗമനം. സുശാന്തിനെ ചികിത്സിച്ച മാനസിക രോഗ വിദഗ്ധൻ നൽകിയ മൊഴി ബോളിവുഡ് തിരശീലക്കുള്ളിലെ ഗൂഡാലോചക സംഘത്തെ കുറിച്ച് പൊലീസിന് ബോധ്യം നൽകുന്നതാണ്.
കേവലം പിടലപ്പിണക്കങ്ങൾ എന്നതിലുപരി സംഘടിതമായ വ്യക്തിഹത്യയും ഒറ്റപ്പെടുത്തലും നടന്നിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു. സുശാന്തിന്റെ കൂട്ടുകാരി റിയ ചക്രവർത്തിക്ക് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ നൽകാനാകും എന്നാണ് പൊലീസ് നിഗമനം. ഇത് ശേഖരിക്കാൻ അവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. വിഷാദ രോഗത്തിന് കഴിക്കുന്ന ചില മരുന്നുകൾ സുശാന്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല.
നടന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണത്തെ ഇതുവരെ നടന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ മുഖവിലയ്ക്ക് എടുക്കാം എന്നാണ് മുംബൈ പൊലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായി പിതാവിന്റെയും മാതൃസഹോദരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.വിവേക് ഒബ്‌റോയ് അടക്കമുള്ള ചലച്ചിത്രരംഗത്തെ പ്രമുഖരും സുശാന്തിന്റെ മരണത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.