വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹ റജിസ്റ്ററിൽ ഒപ്പുവച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. അൻപതു പേരെ മാത്രമാണ് ചടങ്ങിൽ ക്ഷണിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവതയും ഈ വിവാഹത്തിനുണ്ട്. വിവാഹമോചിതരായ ഇരുവരുടെയും പുനർവിവാഹമാണിത്. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. വിവേക് കിരണ്‍ സഹോദരനാണ്. ഐടി ബിരുദധാരിയായ വീണ 6 വര്‍ഷം ഒറാക്കിളിൽ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബെംഗളൂരുവില്‍ എക്സാലോജിക് സൊല്യൂഷന്‍സിന്റെ എംഡി ആയി പ്രവര്‍ത്തിക്കുന്നു.
മുന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പി.എം.അബ്ദുല്‍ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളര്‍ന്നു സിപിഎം യുവനേതൃത്വനിരയില് ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.