ബ്ലാക്ക് ഏയ്ഞ്ചൽ; കഞ്ചാവുമായി സിനിമാ/സീരിയൽ നടി കസ്റ്റഡിയിൽ
ചാലക്കുടിയില് ഒരു കിലോയിലധികം കഞ്ചാവുമായി സിനിമാ -സീരിയല് രംഗത്തെ ബ്ലാക്ക് എയ്ഞ്ചല് എന്നറിയപ്പെടുന്ന യുവതിയും കാര് ഡ്രൈവറും പിടിയില്. രണ്ടു കേസുകളിലായി ചാലക്കുടി പോലീസ് പിടികൂടിയത് മൂന്നര കിലോയോളം കഞ്ചാവ്. ചാലക്കുടി ബസ് സ്റ്റാന്ഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒരു കിലോയിലധികം കഞ്ചാവുമായി സിനിമാ/സീരിയല് രംഗത്ത് പ്രവര്ത്തിക്കുന്ന ബ്ലാക്ക് എയ്ഞ്ചല് എന്ന അപരനാമത്തില് അറിയപ്പെടുന്ന യുവതി പിടിയിലായത്
കോട്ടയം ജില്ലയിലെ വെച്ചൂര് വില്ലേജില് ഇടയാഴം സ്വദേശിനി സരിതാലയത്തില് സരിത സലിം (28) എന്ന യുവതിയും സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വില്ലേജില്‍ വല്ലപ്പുഴ സ്വദേശി മനക്കേതൊടിയില്‍ ഷറഫുദ്ദീന്‍ മകന്‍ സുധീര്‍ (45) എന്നയാളുമാണ് പിടിയിലായത്. യുവതി ഇപ്പോള്‍ എറണാകുളത്ത് എളമക്കരയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കൊവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിന് ഇളവ് വന്നതു മുതലെടുത്ത് അന്യ സംസ്ഥാനങ്ങളില്‍നിന്നും ലഹരി വസ്തുക്കള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് വിവിധ ജില്ലകളില്‍ സംഭരിച്ച് വിതരണം നടത്തുന്നതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസിന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനമൊട്ടാകെ ജില്ലാ പോലീസ് മേധാവിമാരുടെയും മറ്റും മേല്‍നോട്ടത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികയും നിരവധി തവണ ലഹരി വസ്തുക്കള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്.
ചാലക്കുടി മുനിസിപ്പല്‍ ജങ്ഷനു സമീപം നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള ബസ് സ്റ്റോപ്പിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍നിന്നും രണ്ടേകാല്‍ കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതു കൂടാതെയാണ് വീണ്ടും കഞ്ചാവ് പിടികൂടിയത്. ചാലക്കുടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് സംശയകരമായി കണ്ട കാറും ഇതിലെ യാത്രക്കാരിയേയും ഡ്രൈവറേയും അണുവിമുക്തമാക്കി വിശദമായി പരിശോധിച്ചപ്പോള്‍ യാത്രക്കാരിയായ യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗിനു പിറകില്‍ ഒളിപ്പിച്ച പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ ഭദ്രമായി പൊതിഞ്ഞ് സീലിങ് ടേപ്പ് ചുറ്റിയ നിലയില്‍ കഞ്ചാവ് പൊതി കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യംചെയ്തതോടെ ചാലക്കുടിയില്‍ എത്തുമെന്നറിയിച്ച ഒരാള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണ് കഞ്ചാവെന്നും ഡ്രൈവറെ സഹായിയായി വിളിച്ചതാണെന്നും യുവതി അറിയിച്ചു. തുടര്‍ന്ന് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
ചോദ്യം ചെയ്യലില്‍ സരിത സിനിമസീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണെന്നും ഇതിനുമുമ്പും ലഹരി വസ്തുക്കള്‍ കൈമാറുന്നതിന് ഇടനിലക്കാരിയായും മറ്റും പ്രവര്‍ത്തിക്കുന്നതായും പോലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ എയര്‍പോര്‍ട്ടിനു സമീപത്തും ഇടപ്പള്ളി കേന്ദ്രീകരിച്ചും ടാക്‌സി ഓടിക്കുന്നയാളാണ്. കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.