തമിഴ്‌നാട്ടിൽ എംഎല്‍എയുടെ ജീവനെടുത്ത് കോവിഡ്; ഡിഎംകെ എംഎല്എ ജെ.അന്പഴകന് അന്തരിച്ചു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട്ടിലെ ഡിഎംകെ എംഎല്എ ജെ. അന്പഴകന് അന്തരിച്ചു. 61 വയസ്സായിരുന്നു. ചെന്നൈ ചെപ്പോക്കിലെ എംഎല്എ ആയ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുകയായിരുന്നു.ഇന്ന് രാവിലെ 8.05 നാണ് അന്പഴകന് മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്.
തമിഴ്നാട്ടില് കോവിഡ് സ്ഥിരീകരിച്ച ആദ്യ ജനപ്രതിനിധിയും രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്എയും കൂടിയാണ് അന്പഴകന്. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്ന്നതെന്നാണ് നിഗമനം.ചെപ്പോക്കിലും ട്രിപ്ലിക്കനിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് രംഗത്തിറങ്ങിയ ജനപ്രതിനിധിയായിരുന്നു ഇദ്ദേഹം.
ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന് രോഗം ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ചികിത്സയോട് അനുകൂലമായി ശരീരം പ്രതികരിച്ചിരുന്നു. എന്നാല്‍ രണ്ടുദിവസം മുമ്പ് ആരോഗ്യ നില വീണ്ടും വഷളാവുകയും ഇനന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.
അന്‍പഴകനെ ജൂണ്‍ രണ്ടിനാണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിഎംകെയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം ഡിഎംകെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്ന ജയരാമന്റെ മകനാണ്. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം ഡിഎംകെ ജില്ലാ സെക്രട്ടറിയുമായിരുന്നു.