കേരളത്തിൽ ഒരു വർഷം ചരിയുന്നത് 600 ആനകള്‍; വിദ്വേഷ പരാമര്‍ശവുമായി വീണ്ടും മനേക ഗാന്ധി
ന്യൂഡൽഹി: ഗര്ഭിണിയായ കാട്ടാന ചരിഞ്ഞതു സംബന്ധിച്ച വിവാദത്തിനു പിന്നാലെ കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പരാമര്ശവുമായി ബിജെപി നേതാവും മൃഗസംരക്ഷണ പ്രവര്ത്തകയുമായ മനേക ഗാന്ധി. ഓരോ വര്ഷവും കേരളത്തിൽ 600 കൊമ്പനാനകള് ചരിയുന്നുണ്ടെന്നാണ് മനേക ഗാന്ധിയുടെ ആരോപണം. കുറ്റക്കാര്ക്കെതിരെ കേരള സര്ക്കാര് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മനേക ഗാന്ധി ആരോപിച്ചു.
ആഗ്ര കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന പരിസ്ഥിതി പ്രവര്ത്തകനായ നരേഷ് പരസിനു നല്കിയ കത്തിലാണ് മനേക ഗാന്ധി കേരള സര്ക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. താൻ ഓരോ ആഴ്ചയും കേരള വന വകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ അവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും മനേക ഗാന്ധി ആരോപിച്ചു. സംസ്ഥാനത്തെ ഒരു ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഒരു ഗ്രൗണ്ടിൽ ഒരു ആനയെ നാലു കാലും കെട്ടിയിട്ട് മര്‍ദ്ദിക്കുകയാണെന്നും ഇതു സംബന്ധിച്ച് താൻ പരാതി നല്‍കിയിട്ടും ഒരു മാസത്തിലധികമായി ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ലെന്നും മനേക ഗാന്ധി കത്തിൽ ആരോപിച്ചു.ക്ഷേത്രത്തിലെ ആനകളെ പട്ടിണിയിക്കിട്ടു കൊല്ലുകയോ ചിലപ്പോള്‍ കാലുകള്‍ തല്ലിയൊടിക്കുകയോ ആണെന്ന് മനേകാ ഗാന്ധി പറഞ്ഞെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഉടമകള്‍ ആനകളെ മനഃപൂര്‍വം മുക്കിക്കൊല്ലുകയോ തുരുമ്പിച്ച ആണികള്‍ ശരീരത്തിൽ അടിച്ചു കയറ്റുകയോ ചെയ്യുന്നുണ്ടെന്നും മനേക ഗാന്ധി ആരോപിച്ചു.
പാലക്കാട് മണ്ണാര്‍കാട്ട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം അന്താരാഷ്ട്രതലത്തിൽ വാര്‍ത്തയായിരുന്നു. പൈനാപ്പിളിൽ നിറച്ച പടക്കം ഭക്ഷിച്ച ആനയുടെ വായിൽ ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു ആദ്യം വാര്‍ത്ത പ്രചരിച്ചത്. എന്നാൽ തേങ്ങയ്ക്കുള്ളിൽ വെച്ച പന്നിപ്പടക്കം ഭക്ഷിച്ചാണ് ആന ചരിഞ്ഞതെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തിയെന്നാണ് വാര്‍ത്തകള്‍. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.