പടക്കം നിറച്ച കൈതച്ചക്ക തിന്ന് പിടിയാന ദാരുണമായി ചരിഞ്ഞ കേസ്: പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി വനംവകുപ്പ്
ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗര്ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്. രണ്ടു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വനവകുപ്പിന്റെ പരാതിയെ തുടർന്നു പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം കരുവാരകുണ്ട് മേഖലയിൽ നിന്നാണ് ആന പാലക്കാട് അമ്പലപ്പാറ പ്രദേശത്തേക്ക് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. കൈതച്ചക്ക തോട്ടങ്ങള് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം അന്തർദേശീയ തലത്തില് ശ്രദ്ധ നേടിയ സാഹചര്യത്തില് കടുത്ത നടപടികൾ സ്വീകരിക്കാനാണ് വനംവകുപ്പിന്റെ നീക്കം.
സൈലന്റ് വാലി നാഷനല്‍ പാര്‍ക്കിലുള്ള ആനയാണ് പടക്കങ്ങള്‍ നിറച്ച കൈതച്ചക്ക കഴിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ചരിഞ്ഞത്. തുമ്പിക്കൈക്കും നാവിനുമെല്ലാം സാരമായ പൊള്ളലേറ്റതിനെ തുടര്‍ന്ന് വെള്ളത്തിലിറങ്ങിയ ആന അതേനില്‍പ്പില്‍ത്തന്നെ ചരിയുകയായിരുന്നു. മേയ് 25നാണ് ആനയെക്കുറിച്ച് വനപാലകര്‍ അറിയുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ആന ചരിയുകയും ചെയ്തു. നദിയില്‍നിന്നു കരയില്‍ കയറ്റാനായി സുരേന്ദ്രന്‍, നീലകണ്ഠന്‍ എന്നീ കുങ്കിയാനകളെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതും ഫലം കണ്ടില്ല. 27ന് വൈകിട്ട് നാലിനാണ് ആന ചരിഞ്ഞത്.