കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് അയൽക്കാരൻ
കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായത് ഇരുപത്തിമൂന്നുകാരൻ. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി കോട്ടയം എസ്പി ജി ജയദേവ് വ്യക്തമാക്കി. പ്രതിക്ക് കുടുംബത്തെ പരിചയമുണ്ടായിരുന്നെന്നും മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നുമാണ് പോലീസ് പറയുന്നത്.
നേരത്തെ ജുവനൈൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് മുഹമ്മദ് ബിലാലെന്നും പോലീസ് പറഞ്ഞു. കാറുമായി പെട്രോൾ പമ്പിലെത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്.
കോട്ടയം വേളൂരിൽ താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടില് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ അയൽക്കാരൻ കൂടിയായ പ്രതിയെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. പോലീസിന്‍റെ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിക്കുന്നത്. മോഷണം ലക്ഷ്യമിട്ടാണ് പ്രതി ദമ്പതിമാരെ ആക്രമിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതി പരിചയമുള്ളയാളായതിനാൽ വീട്ടിലെത്തിയപ്പോൾ ദമ്പതിമാര്‍ വാതില്‍ തുറന്നുനല്‍കുകയായിരുന്നു.
സ്വീകരണമുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാന്‍ വെള്ളവും നല്‍കി. ഷീബ അടുക്കളയിലേക്ക് പോയ സമയത്താണ് ബിലാല്‍ സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിച്ചത്. ബഹളം കേട്ടെത്തിയ ഷീബയെയും പിന്നാലെ തലയ്ക്കടിച്ചു. കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു.
പിന്നീട് തെളിവ് നശിപ്പിക്കാനായാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ഇരുമ്പ് കമ്പി കൊണ്ട് ഇരുവരെയും കെട്ടിയിടുകയും ചെയ്തത്. കൃത്യത്തിന് ശേഷം പ്രതി സാലിയുടെ വീട്ടിലെ കാറുമായി രക്ഷപ്പെട്ടതാണ് അന്വേഷണത്തിൽ നിർണായകമായത്. കാര്‍ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് സഞ്ചരിച്ചതെന്നും പോലീസിന് മനസിലായി. ഇതിനിടെ ഇന്ധനം നിറയ്ക്കാനായി കാര്‍ പെട്രോള്‍ പമ്പില്‍ കയറിയ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ പോലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞു.
കുമരകം, താഴത്തങ്ങാടി, ഇല്ലിക്കല്‍, ചെങ്ങളം ഭാഗങ്ങളിലെ ക്രമിനല്‍ പശ്ചാത്തലമുള്ളവരെ മുഴുവന്‍ പോലീസ് വിളിപ്പിച്ചിരുന്നു. പോലീസ് നായ ഓടിച്ചെന്ന താഴത്തങ്ങാടി പാലത്തിന് സമീപം സംഭവദിവസം സംശയകരമായി കണ്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.
താഴത്തങ്ങാടി കൊലപാതകത്തില്‍ 48 മണിക്കൂറിനുള്ളില്‍ പ്രതിയിലേക്ക് നിര്‍ണായക സൂചന ലഭിക്കാനിടയാക്കിയത് പോലീസിന്റെ ചിട്ടയായ അന്വേഷണം. പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം. മൂന്നു സി.ഐ. മാരുടെയും രണ്ടു ഡിവൈ.എസ്.പി.മാരുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓരോ സംഘത്തിനും ഓരോ ജോലിയും വിഭജിച്ചു നൽകി.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാര്‍, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. എം.ജെ.അരുണ്‍, കുമരകം എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യന്‍, പാമ്പാടി എസ്.എച്ച്.ഒ. യു.ശ്രീജിത്ത് എന്നിവര്‍ക്കായിരുന്നു നേതൃത്വം.