ഓൺലൈൻ ക്‌ളാസ്സുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആർക്കും ക്ലാസുകൾ നഷ്ടമാകില്ലെന്ന് വിക്ടേഴ്‌സ് ചാനൽ.
ഓൺലൈൻ പഠനത്തിനുളള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിക്ടേഴ്സ് ചാനൽ അറിയിച്ചു. ടിവിയോ സംവിധാനങ്ങളോ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സൗകര്യമൊരുക്കും. അത്തരം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമാവില്ലെന്നാണ് വിലയിരുത്തലെന്നും ചാനൽ അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രവേശനോത്സവത്തിന്റെ ആഘോഷലഹരികളില്ലാതെയാണ് ഈ വർഷം സംസ്ഥാനത്ത് അധ്യയനം ആരംഭിക്കുന്നത്. വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായാണ് ക്ലാസുകൾ നടക്കുക. പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യ ആഴ്ചത്തെ ക്ലാസുകൾ. ഈ ദിവസങ്ങളിലെ ക്ലാസുകൾ വീണ്ടും സംപ്രേഷണം ചെയ്യും.
രണ്ടുലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് കേൾക്കാൻ സംവിധാനമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഇവർക്ക്, ക്ലാസ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ച വിലയിരുത്തിയ ശേഷം വേണ്ടി വന്നാൽ മാറ്റങ്ങളോടെ പദ്ധതി പരിഷ്‌കരിക്കുമെന്നും വിക്ടേഴ്‌സ് ചാനൽ അധികൃതർ വ്യക്തമാക്കി.