കേരളത്തിൽ ഇന്ന് 57 പേർക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചവരിൽ 55 പേരും പുറത്ത് നിന്ന് വന്നവർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 പേരുടെ പരിശോധനഫലം നെഗറ്റീവായിട്ടുമുണ്ട്. കാസർകോട് 14, മലപ്പുറം 14, തൃശ്ശൂർ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1, എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോര്ട്ട് ചെയ്തത്. കൊവിഡ് അവലോകന യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ കൊവിഡ് കേസുകളുമായും ലോക്ക് ഡൗണുമായും ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ വായിക്കാം.
ഇന്നലെ വൈകീട്ട് പുറത്തുവന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ 1,33,413 പേര്‍ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 1241 പേര്‍ ആശുപത്രികളിലുമായിരുന്നു. 208 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 64,093 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
സംസ്ഥാനത്ത് ഇന്നലെ 61 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.