കോവിഡ് കാലത്ത് അമേരിക്കയെ ഇളക്കിമറിച്ച് മിനിയാപൊളിസ് കലാപം ! ‘ഐ കാണ്ട് ബ്രീത്ത്’
ന്യൂയോര്ക്ക്։ കറുത്തവംശജനായ ജോര്ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തില് അമേരിക്കയില് പ്രതിഷേധം ശക്തമാകുന്നു. ഇന്ന് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവില് ഇറങ്ങിയത്. അമേരിക്കയിലെ മിനിയാപൊളിസ് സംസ്ഥാനത്ത് ആരംഭിച്ച കലാപം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയാണ്. ഇപ്പോള് ന്യൂയോര്ക്ക്, കാലിഫോര്ണിയ, അറ്റലാന്റ, കെന്റക്കി, എന്നിവിടങ്ങളില് നിരോധനാജ്ഞ ലംഘിച്ചാണ് പ്രതിഷേധക്കാര് തെരുവില് ഇറങ്ങിയിരിക്കുന്നത്.
കലാപത്തിന് വേദിയായ അമേരിക്കൻ സംസ്ഥാനം മിനിയാപൊളിസില് കര്ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രതിഷേധ പ്രവര്ത്തകര് പൊലീസ് സ്റ്റേഷന് തീയിട്ടിരുന്നു. ഇതേത്തുടര്ന്നാണ് കര്ഫ്യു പ്രഖ്യാപിച്ചത്. ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പോലീസുകാരന് ജോലി ചെയ്തിരുന്ന സ്റ്റേഷനാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. എല്ലാ തരത്തിലും തെറ്റായ സംഭവമാണ് നടന്നതെന്നും എന്നാൽ അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്നും മിനിയാപോളിസ് മേയര്‍ ജേക്കബ് ഫ്രേയും അഭിപ്രായപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ബ്രൂക്ലിനില്‍ പ്രതിഷേധ പ്രകടനത്തിനെത്തിയവരെ കൂട്ടമായി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. നിരവധി പ്രതിഷേധക്കാരെ പൊലീസ് കൈയ്യാമം വച്ച് സിറ്റി ബസ്സുകളിലാണ് കൊണ്ടുപോയത്. ഒരു വിഭാഗം പ്രതിഷേധ പ്രവര്‍ത്തകർ ഹിപ്പ്ഹോപ്പ് പാട്ടുകള്‍ക്ക് ചുവടുവച്ചാണ് പ്രതിഷേധപ്രകടനം നടത്തിയത്. ഇക്കൂട്ടര്‍ പോലീസിനെതിരെ അക്രമം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.
അറ്റ്ലാന്റയില്‍ നടന്ന പ്രതിഷേധത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മകള്‍ ബെര്‍നിസ് കിങ്ങും പങ്കെടുത്തു. ആയിരത്തിലധികം ആളുകളാണ് അവിടെ ഒത്തു ചേര്‍ന്നത്. നമുക്ക് എന്താണ് വേണ്ടത് അത് ലഭിക്കണമെങ്കില്‍ അഹിംസയിലൂടയേ നടക്കു. എന്ന് അവര്‍ പ്രസംഗിച്ചു. അതേസമയം, പ്രതിഷേധ പ്രവര്‍ത്തകർ CNN ചാനലിന്റെ ഓഫീസ് അക്രമിച്ച് തീയിട്ടു. ഇതിന് പുറമെ ഒരു പോലീസ് വാഹനം അടക്കം നിരവധി വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്ക് ഇരയാക്കി.
ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരൻ പോലീസ് ആക്രമത്തില്‍ കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. തന്റെ കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പോലീസുകാരായിരുന്നു ജോര്‍ജിനെ നിലത്ത് കിടത്തി കാൽ മുട്ടു അമര്‍ത്തി കൊലപ്പെടുത്തിയത്. ഈ പോലീസുകാരന്റെ പേരും മറ്റു വിവരങ്ങളും പുറത്തുവന്നതോടെ ഇയാളുടെ വീടിന് മുന്നിലേക്കും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ഡെറിക് ചൗൽ എന്ന പോലീസുകാരനാണ് ജോര്‍ജിനെ ക്രൂരമായി കൊലപ്പെടുത്തിയത്.