LogoLoginKerala

മംഗല്യസൗഭ്യാഗ്യത്തിന് ചൊവ്വാഴ്ച വൃതം !

ചൊവ്വാഴ്ചയെ ആണ് മംഗളവാരം എന്ന് വിശേഷിപ്പിക്കുന്നത്. ചൊവ്വാഴ്ചതോറും രാഹുകാലത്ത് അനുഷ്ഠിക്കേണ്ട പൂജയാണ് മംഗളവാര പൂജ. അന്നേദിവസം ദേവീ ആരാധന നടത്തിയാൽ സർവ്വ മംഗളങ്ങളും സിദ്ധിക്കും. അതുപോലെ രാഹുകാലവും ദേവീ ആരാധനക്ക് ഉത്തമമാണ്. രാഹുകാലത്ത് ദേവിയെ ആരാധിച്ചാൽ സർവ്വഗ്രഹ ദോഷങ്ങളും അകലുന്നു. ചൊവ്വാഴ്ചകളിലും രാഹുകാലത്തും ശുഭകാര്യങ്ങളൊന്നും പാടില്ലെന്ന സമ്പ്രദായം നിലനിൽക്കുന്നത് കൊണ്ടു തന്നെ ആ സമയമാണ് ദൈവ ആരാധനക്ക് ഉചിതവും. ചൊവ്വാഴ്ചകളിലെ രാഹുകാലത്തിൽ ദുർഗ്ഗാ ആരാധനയുടെ മഹത്വം ഏറെയാണ്. ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതൽ നാല് മുപ്പത് വരെയാണ് ചൊവ്വാഴ്ചകളിലെ …
 

ചൊവ്വാഴ്ചയെ ആണ് മംഗളവാരം എന്ന് വിശേഷിപ്പിക്കുന്നത്. ചൊവ്വാഴ്ചതോറും രാഹുകാലത്ത് അനുഷ്ഠിക്കേണ്ട പൂജയാണ് മംഗളവാര പൂജ. അന്നേദിവസം ദേവീ ആരാധന നടത്തിയാൽ സർവ്വ മംഗളങ്ങളും സിദ്ധിക്കും. അതുപോലെ രാഹുകാലവും ദേവീ ആരാധനക്ക് ഉത്തമമാണ്. രാഹുകാലത്ത് ദേവിയെ ആരാധിച്ചാൽ സർവ്വഗ്രഹ ദോഷങ്ങളും അകലുന്നു. ചൊവ്വാഴ്ചകളിലും രാഹുകാലത്തും ശുഭകാര്യങ്ങളൊന്നും പാടില്ലെന്ന സമ്പ്രദായം നിലനിൽക്കുന്നത് കൊണ്ടു തന്നെ ആ സമയമാണ് ദൈവ ആരാധനക്ക് ഉചിതവും. ചൊവ്വാഴ്ചകളിലെ രാഹുകാലത്തിൽ ദുർഗ്ഗാ ആരാധനയുടെ മഹത്വം ഏറെയാണ്. ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതൽ നാല് മുപ്പത് വരെയാണ് ചൊവ്വാഴ്ചകളിലെ രാഹുകാലം. ഈ സമയമാണ് ഏറ്റവും ശ്രേഷ്ഠം. രാഹുദോഷം, മംഗല്യദോഷം, സർപ്പദോഷം എന്നിവ അനുഭവിക്കുന്നവർക്കും മറ്റ് അമംഗളങ്ങൾ നേരിടുന്ന എല്ലാവർക്കും മംഗളവാര വ്രതം അനുഷ്ഠിക്കാവുന്നതാണ്.

ഐതിഹ്യം.

പാർവ്വതീ പരമേശ്വര വിവാഹത്തിനായി ദേവന്മാരും, മഹർഷിമാരും, ഗന്ധർവ്വന്മാരും, യക്ഷ കിങ്കരന്മാരുമെല്ലാം ഒത്തുചേർന്നപ്പോൾ അവിടം താഴ്ന്നുപോയി.ഭൂമിയെ സമനിലപ്പെടുത്തുവാനായി പരമശിവൻ അഗസ്ത്യ മഹർഷിയോട് ആവശ്യപ്പെട്ടു.പക്ഷേ ദേവീ ദേവന്മാരുടെ നയന മനോഹരമായ വിവാഹ ചടങ്ങുകൾ തനിക്ക് കാണാനാവില്ലല്ലോ എന്ന ദുഃഖം അഗസ്ത്യ മുനിയുടെ മുഖത്ത് നിഴലിച്ചു.ഇത് കണ്ട പരമശിവൻ തെക്ക് ദിശയിൽ അഗസ്ത്യ മുനി എവിടെ തങ്ങുന്നുവോ അവിടെ വിവാഹക്കോലത്തിൻ്റെ ദൃശ്യം നൽകാമെന്ന് പറഞ്ഞു. ഇതുകേട്ട് പരമേശ്വരന്റെ ആഞ്ജ ശിരസ്സാ വഹിച്ചുകൊണ്ട് അഗസ്ത്യ മുനി തെക്കോട്ട് യാത്ര തുടർന്നു. രൂപത്തിൽ കുറു മുനിയെങ്കിലും തപഃസിദ്ധി ഏറെയുള്ള ആളായതുകൊണ്ടാണ് ശിവൻ അഗസ്ത്യ മുനിയെ തന്നെ ഭൂമിയെ സമനിലപ്പെടുത്താനുള്ള ദൌത്യം ഏൽപ്പിച്ചത്. തെക്കോട്ട് യാത്ര തുടരവേ അഗസ്ത്യ മുനിക്ക് ഒരു മാർഗ്ഗ തടസ്സമുണ്ടായി. വിന്ധ്യനെന്ന പർവ്വത രാജാവ് വിണ്ണോളം വളർന്ന് അദ്ദേഹത്തെ മറഞ്ഞു നിന്നു. തനിക്ക് മാർഗ്ഗ തടസ്സം ഉണ്ടാക്കുന്ന വിന്ധ്യ പർവ്വതത്തെ കുറുമുനി രൂക്ഷമായൊന്ന് നോക്കി. തപസ്സിദ്ധികൊണ്ട് വിന്ധ്യനെ നശിപ്പിക്കാനാവുമെങ്കിലും അദ്ദേഹം അത് ചെയ്തില്ല.

അഹങ്കാരിയെ ദൈവാനുഗ്രഹത്തോടെ അടക്കണമെന്നായിരുന്നു അഗസ്ത്യന്റെ സിദ്ധാന്തം. അദ്ദേഹം താൻ അപ്പോൾ നിന്നിരുന്ന സ്ഥലത്ത് തന്നെ പരാശക്തിയെ ദുർഗ്ഗാ രൂപത്തിൽ പ്രതിഷ്ഠിച്ച് ആരാധന നടത്തി. തന്നെ തടഞ്ഞു നിൽക്കുന്ന വിന്ധ്യനെക്കാൾ ഉയരത്തിൽ ദുർഗ്ഗയുടെ അനുഗ്രഹത്താൻ കുറുമുനി വളർന്നു. വിന്ധ്യന്റെ ശിരസ്സിൽ കരം വച്ചു. അതോടെ വിന്ധ്യൻ തന്റെ തലക്കനം ഉപേക്ഷിച്ച് അഗസ്ത്യമുനിയുടെ പാദത്തിൽ സാഷ്ടാംഗം വീണ് മാപ്പിരന്നു. മനസ്സലിഞ്ഞ അഗസ്ത്യൻ ദുർഗ്ഗയുടെ അനുഗ്രഹത്താൻ വിന്ധ്യനെ പൂർവ്വരൂപത്തിലാക്കി യാത്ര തുടർന്നു.

പരാശക്തിയെ ദുർഗ്ഗയായി പ്രതിഷ്ഠിച്ച് ആരാധിച്ചത് രാഹുകാലത്തിലായിരുന്നു. ദുർഗ്ഗ എന്ന പേരിന്റെ പൊരുൾ ദുരിതങ്ങൾ അകറ്റുന്നവൾ എന്നാണ്. ചൊവ്വാഴ്ച ദേവിക്ക് മംഗള ചണ്ഡിക എന്നും പേരുണ്ട്. ചൊവ്വാ ഗ്രഹമായി ആരാധിക്കപ്പെടുന്ന അംഗാരകന് മംഗളൻ എന്നും പേരുണ്ട്. അംഗാരകൻ ദുർഗ്ഗയെ പൂജിച്ച് അനുഗ്രഹം നേടിയതിനോടൊപ്പം ദേവിയെ ആരാധിക്കുന്നവർക്ക് സർവ്വ മംഗളങ്ങളും പ്രധാനം ചെയ്യണമെന്ന് വരവും നേടിയിട്ടുണ്ട്. ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് രാഹുകാലത്ത് ദുർഗ്ഗാപൂജ നടത്തിയാൽ ലഭിക്കുന്ന ഫലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവാഹ തടസ്സം മാറിക്കിട്ടുമെന്നുള്ളതാണ്. മനംപോലെ മംഗല്യം ലഭിക്കാൻ മംഗളവാര വ്രതം അനുഷ്ഠിക്കണമെന്നാണ് പറയപ്പെടുന്നത്.

വ്രതം എങ്ങനെ അനുഷ്ഠിക്കാം.

ദേശകാലമനുസരിച്ച് ചില മാറ്റങ്ങൾ വ്രതാനുഷ്ഠാനത്തിലുണ്ട്. ചൊവ്വാഴ്ച അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് വീട്ടിലുള്ള ദേവീ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി വെക്കുക. വിളക്കിന്റെ തിരി കിഴക്കോട്ട് അഭിമുഖമായിരിക്കണം. ചെമ്പകം, ചെമ്പരത്തി, അരളി, പിച്ചി, താമര എന്നീ പൂക്കളെല്ലാം ദേവിക്ക് പ്രിയപ്പെട്ടതാണ്. അവനവൻ്റെ കഴിവനനുസരിച്ച് പൂക്കൾ ദേവിക്ക് സമർപ്പിച്ച് ദുർഗ്ഗാദേവീ സ്തോത്രങ്ങൾ ജപിക്കണം. പതിവ് പോലെ നിത്യ കർമങ്ങളിൽ വ്യാപൃതരാകാം. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിമുതൽ നാലരമണിവരെയുള്ള സമയമാണ് രാഹുകാലം.

പൂജക്കായി ചെറുനാരങ്ങകൾ മുന്നേ കരുതിയിരിക്കണം. യഥാശക്തി മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നീ ക്രമത്തിൽ ചെറുനാരങ്ങാ മൂടിയിൽ വിളക്ക് തെളിക്കേണ്ടതിനാൽ ആവശ്യത്തിനനുസരിച്ച് വാങ്ങി വെക്കുക. പഞ്ഞിത്തിരി, എണ്ണ, പശുനെയ്യ് ഇവയിൽ ഏതെങ്കിലും തയ്യാറാക്കിവെക്കുക. പ്രത്യേകം ശ്രദ്ധിക്കുക നാരങ്ങാ വിളക്ക് മംഗളവാര വ്രതത്തിനാണ് ഉപയോഗിക്കുന്നത്. ആ സമയത്താണ് ഇത് വീട്ടിൽ തെളിയിക്കേണ്ടത്. അല്ലാതെ നിത്യവും ദേവിക്ക് നാരങ്ങാ വിളക്ക് വീട്ടിൽ തെളിക്കുന്ന സമ്പ്രദായം തെറ്റാണെന്നാണ് ആചാര്യന്മാർ പറയുന്നത്. എന്നാൽ മംഗളവാര പൂജക്ക് ഇത് ഉപയോഗിക്കാം. അല്ലാത്ത ദിവസങ്ങളിൽ ക്ഷേത്രത്തിലാണ് നാരങ്ങാ വിളക്ക് തെളിയിക്കേണ്ടത്.

രാഹുകാലം തുടങ്ങിയ ഉടനെ ചെറുനാരങ്ങ രണ്ടായി മുറിച്ച് നീര് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞു മാറ്റുക. ഈ നീര് കുടിക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യാം. ചെറു നാരങ്ങയുടെ പുറം തോട് ഉള്ളിലേക്ക് വരുന്ന രീതിയിൽ മറിച്ച് അതിൽ എള്ളെണ്ണയോ നെയ്യോ ഒഴിച്ച് തിരിയിട്ട് ദീപമായി തെളിച്ച് ദുർഗ്ഗക്ക് മുന്നിൽ വെച്ച് വണങ്ങുക. അവൽ, തേൻ, പാൽ, ശർക്കരപായസം ഇവയിൽ ഏതെങ്കിലും നിവേദിക്കുകയും വേണം. അവരവരുടെ പൂജാമുറിയിൽ തന്നെ ഇത് ചെയ്യാവുന്നതാണ്. മംഗളവാര രാഹുകാല ദുർഗ്ഗാ പൂജ ക്ഷേത്രത്തിൽ വച്ചാണ് ചെയ്യുന്നതെങ്കിൽ അവിടുത്തെ ആത്മീയ തംരംഗങ്ങളാൽ ഫലം പെട്ടെന്ന് ലഭിക്കുമെന്നാണ് വിശ്വാസം. രാഹുകാല പൂജ അവസാനിക്കുന്നതു വരെ ഉപവാസം നിർബന്ധമാണ്. അതായത് സൂര്യോദയം മുതൽ വൈകീട്ട് രാഹുകാലം കഴിയുന്ന നാലര മണി വരെ ഭക്ഷണം കഴിക്കാതെ ഉപവസിക്കണമെന്നാണ് വിധി.

പതിനൊന്ന് ചൊവ്വാഴ്ച തുടർച്ചയായി ദുർഗ്ഗയെ ഭജിച്ച് പൂജിച്ചാൽ ദുരിതങ്ങൾ അകലുമെന്നും മംഗല്യഭാഗ്യം ഉണ്ടാകുമെന്നുമാണ് വിശ്വാസം. ഇങ്ങനെ പതിനൊന്ന് ചൊവ്വാഴ്ച എന്നുള്ളത് മാസത്തിൽ ഒന്നെന്ന പ്രകാരത്തിലും ചെയ്യാം. വ്രതം ആചരിക്കുമ്പോൾ നാലോ അഞ്ചോ മാസം കഴിഞ്ഞ് പെട്ടെന്ന് എന്തെങ്കിലും കാരണവശാൽ ഒരു മാസം മുടങ്ങിപ്പോയാ. ആദ്യം മുതൽ വീണ്ടു നടത്തേണ്ട കാര്യമില്ല. ഒരു തവണ മുടങ്ങിപ്പോയാൽ അടുത്തുള്ള ദുർഗ്ഗാ ക്ഷേത്രത്തിൽ പോയി നാൽപ്പത്തെട്ട് ചെറുനാരങ്ങകൊണ്ട് മാലചാർത്തി പരിഹാരം ചെയ്യാം. പിന്നീട് അടുത്തമാസം വീണ്ടും പൂജ തുടരാം. എന്നാൽ തുടർച്ചയായി രണ്ട് വട്ടം ഈ പൂജ മുടങ്ങിപ്പോയാൽ വീണ്ടും ആദ്യം മുതൽ വ്രതം ആരംഭിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ആഗ്രഹിച്ച ഫലം ലഭിക്കുകയുള്ളു.