കേരളത്തിൽ മദ്യവിൽപന ആരംഭിച്ചു | ആപ്പിനെച്ചൊല്ലി സർവത്ര ആശയക്കുഴപ്പം.
ബെവ് ക്യൂ ആപ്പിന്റെ വെർച്വൽ ക്യൂ സാങ്കേതിക പ്രശ്നങ്ങള് സംബന്ധിച്ച പരാതികക്കിടയിലും ബീവറേജസ് വഴിയുള്ള മദ്യവിൽപ്പന രാവിലെ ഒൻപത് മണിയോടെ ആരംഭിച്ചു. എങ്കിലും ബീവറേജ് ഷോപ്പുകളിൽ കാര്യമായ തിരക്കില്ലെന്നാണ് മാധ്യമ റിപ്പോര്ട്ടുകൾ
പല ബീവറേജ് ഷോപ്പുകളിലും ക്യൂആര് കോഡ് സ്കാൻ ചെയ്യാൻ സാധിക്കാത്തതു മൂലം വിൽപ്പനയിൽ തടസ്സം നേരിടുന്നുണ്ട്. ഇവിടെ ഉപഭോക്താക്കളുടെ ഫോണിലെ ടോക്കണിനൊപ്പമുള്ള കോഡ് എഴുതി വെച്ച ശേഷം മദ്യം വിതരണം ചെയ്യുന്നുണ്ട്. ചില ബാറുകളിൽ ക്യൂആര് കോഡ് സ്കാൻ ചെയ്യാനായി ആപ്പിൽ ലോഗിൻ ചെയ്യാനുള്ള യൂസര്‍നെയിമും പാസ് വേഡും ഉടമകള്‍ക്ക് ലഭിക്കാത്ത പ്രശ്നവുമുണ്ട്. എന്നാൽ ഈ പ്രശ്നങ്ങള്‍ ഉടൻ തന്നെ പരിഹരിക്കപ്പെടുമെന്നാണ് ഗവർമെന്റ് ബെവ്കോ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഉപഭോക്താക്കള്‍ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ വഴി ഓടിപി ലഭിക്കാത്ത പ്രശ്നം നേരിടുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. എന്നാൽ ഒടിപി ലഭിച്ചു വിജയകരമായി ടോക്കൺ ലഭിച്ചവര്‍ക്ക് മാത്രമാണ് ക്യൂവിൽ ഇടം പിടിക്കാനായത്. സാമൂഹിക അകലം പാലിച്ച് അഞ്ച് പേര്‍ക്ക് മാത്രമാണ് ക്യൂവിൽ പ്രവേശനം. ഔട്ട്ലെറ്റുകളിൽ ശരീര താപനില അടക്കം പരിശോധിക്കുന്നുമുണ്ട്.
ബെവ്കോ അധികൃതര്‍ക്കും ബാറുടമകള്‍ക്കുമായി തയ്യാറാക്കിയ ആപ്പും ഇതുവരെ പൂര്‍ണമായും സജ്ജമായിട്ടില്ല. ആപ്പ് ഇല്ലാതെ കോഡ് ഉപയോഗിച്ച് മാത്രം വിൽപ്പന നടത്തിയാൽ വ്യാജ ടോക്കണുമായി ആരെങ്കിലും എത്തിയാലും തിരിച്ചറിയാനാകില്ലെന്നാണ് ബാറുടമകള്‍ പറയുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ അടക്കം പലയിടത്തും ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറന്നിട്ടില്ല.
പ്ലേ സ്റ്റോറിൽ ആപ്പ് ഇന്നലെ രാത്രി 11 മണിയോടെ ലഭ്യമായിത്തുടങ്ങിയെങ്കിലും സെര്‍ച്ചിൽ ലഭ്യമായിട്ടില്ല. എന്നാൽ ആപ്പ് നിര്‍മാതാക്കള്‍ നല്‍കിയ ലിങ്ക് വഴിയാണ് ഉപഭോക്താക്കള്‍ ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്തത്. മദ്യവിൽപ്പന ശാലകള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാൻ പലയിടത്തും പോലീസും എത്തിയിട്ടുണ്ട്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി മദ്യം വിൽക്കുക. 2.35 ലക്ഷം പേര്‍ ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തെന്നും 182,000 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തെന്നുമാണ് ഫെയര്‍കോഡിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.