തിരുപ്പതി ക്ഷേത്രം തുറക്കാനുള്ള ഒരുക്കങ്ങളിൽ !
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആരാധനാലയങ്ങളെല്ലാം അടച്ചു, ഭക്തർക്ക് പ്രവേശനം നിഷേധിച്ചതിനാൽ ദൈനംദിന നടത്തിപ്പിന് പോലും പണമില്ലാത്ത അവസ്ഥയിലേക്ക് ക്ഷേത്രങ്ങള് നീങ്ങി. ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമായ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രവും സമാനമായ അവസ്ഥയിലായി. പതിനായിരക്കണക്കിന് ഭക്തര് വന്നു പോകുന്ന തിരുപ്പതിയിൽ ഒരു ഭക്തന് പോലും എത്തായാതയോടെ വരുമാനം നിലച്ചു. ഇപ്പോള് ക്ഷേത്രം വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പുകള് നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോക്ക് ഡൗണിന് ചില ഇളവുകള് പ്രഖ്യാപിച്ചു എങ്കിലും ആരാധനാലയങ്ങള് മെയ് 31 വരെ അടഞ്ഞു തന്നെ കിടക്കണമെന്നും നിര്‍ദേശമുണ്ട്. പൂജകള്‍ നടക്കും. എന്നാല്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇതായിരുന്നു രീതി.
തിരുപ്പതി ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. മുന്‍കരുതലുകളുമെടുത്ത് മാത്രമായിരിക്കും ക്ഷേത്രം തുറക്കുക. ക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം സര്‍ക്കാരിനോട് ക്ഷേത്രം തുറക്കാനുള്ള അനുമതി ചോദിച്ചിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ തിരുമല ഗ്രീന്‍ സോണിലായിരുന്നെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ വി സുബ്ബറെഡ്ഡി പറഞ്ഞു. മുന്‍കരുതൽ നടപടി എന്ന നിലയിലാണ് ക്ഷേത്രം ആദ്യമെ തന്നെ അടച്ചിട്ടതെന്നും അദ്ദേഹം പറഞ്ഞു. വെങ്കടേശ്വ ഭഗവാന്‍ എല്ലാ അപകടങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തില്‍ ആദ്യമായാണ് തിരുപ്പതി ക്ഷേത്രം അടച്ചിട്ടത്. മാര്‍ച്ച് 20 നായിരുന്നു അടച്ചത്. അന്നു മുതല്‍ ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്രം തുറക്കുമ്പോള്‍ എല്ലാവിധ മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുമെന്നും ക്ഷേത്ര അധികൃതര്‍ പറഞ്ഞു. മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമായിരിക്കും. ഭക്തര്‍ സാമൂഹിക അകലം പാലിക്കണം. ഇതു കൂടാതെ തെർമൽ സ്‌ക്രീനിങ്ങും സജ്ജീകരിച്ചിട്ടുണ്ടാകും. ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഭക്തരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനകം തന്നെ ക്ഷേത്രത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭക്തര്‍ കൂട്ടമായി എത്തുന്നില്ലെന്ന് ഉറപ്പു വരുത്തും. പ്രധാന സ്ഥലങ്ങളില്‍ വൃത്തങ്ങള്‍ പെയിന്റ് ചെയ്തിട്ടുണ്ടാകും. സാമൂഹിക അകലം പാലിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഒരു ദിവസം ഇത്ര പേരെ പ്രവേശിപ്പിക്കും എന്ന തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഓരോ ബാച്ചുകള്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴും ക്ഷേത്രവും പരിസരവും അണുമുക്തമാക്കുമെന്നും ക്ഷേത്ര അധികാരികള്‍ പറഞ്ഞു.