LogoLoginKerala

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍

 
sidharamaiah

ബംഗളൂരു- കര്‍ണാടകയില്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. 

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന പേരിലാണ് കര്‍ണാടകയിലെ ക്രിസ്ത്യന്‍ മതപ്രബോധന പ്രവര്‍ത്തനങ്ങളെ ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. ബില്‍ പിന്നീട് സെപ്തംബറില്‍ സംസ്ഥാന നിയമസഭപാസാക്കി. വാഗ്ദാനങ്ങളിലൂടെയും ഭീഷണികളിലൂടെയുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിലവില്‍ നിയമമുള്ളതിനാല്‍ പിന്നെന്തിനാണ് പുതിയ നിയമമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.  ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ നിയമത്തിനുള്ളതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നു. മതസ്വാതന്ത്ര്യത്തിനെതിരെയാണ് ഈ നിയമമെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയില്‍ പോകുകയും ചെയ്തിരുന്നു.

ബി.ജെ.പി സര്‍ക്കാര്‍ സ്‌കൂള്‍ സിലബസില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും തിരുത്താന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ആര്‍ആസ്എസ് ആചാര്യന്മാരായ വി.ഡി.സവര്‍ക്കറെയും കെ.ബി. ഹെഡ്ഗെവാറെയുംകുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്ന് നീക്കംചെയ്യും. കഴിഞ്ഞ വര്‍ഷമാണ് ചരിത്ര പുസ്തകത്തില്‍ ഇവരേക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.  സ്‌കൂളുകളിലും കോളേജുകളിലും സ്തുതിഗീതത്തോടൊപ്പം ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കാന്‍ നിര്‍ദേശം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കര്‍ണാടക നിയമ, പാര്‍ലമെന്ററി വകുപ്പ് മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.