ജോസ് കെ മാണിയെ പുറത്താക്കിയിട്ടില്ല; മാറ്റിനിര്‍ത്തുകയാണ് ചെയ്തത്: കെ മുരളീധരന്‍
യുഡിഎഫില് നിന്ന് ആരെയും പുറത്താക്കിയിട്ടില്ലെന്ന് കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. മാറ്റിനിര്ത്തുകയാണ് ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ചാല് ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയില് തുടരാം. രണ്ട് കേരളാ കോണ്ഗ്രസിനോടും തുല്യ നീതിയാണ്. തെറ്റ് തിരുത്തി ജോസ് കെ മാണി വിഭാഗം തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന് പറഞ്ഞു.
Also Read: ജോസ് കെ മാണിയെ എൻഡിഎയിലേക്ക് ക്ഷണിച്ച് പി സി തോമസ്
ധാരണ നടപ്പാക്കിയാൽ ഇനിയും ചർച്ചക്ക് സാധ്യത: ഉമ്മൻചാണ്ടി
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടിയും രംഗത്ത് എത്തിയിരുന്നു. ജോസ് കെ മാണി വിഭാഗത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമായിരുന്നു. ധാരണ നടപ്പാക്കിയാല്‍ ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അടഞ്ഞ അധ്യായമല്ല, ഉമ്മൻചാണ്ടി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ഇനിയും ആളുകൾ ഞങ്ങളുടെ ഒപ്പമെത്തും: പിജെ ജോസഫ്
അതേസമയം, ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ തങ്ങളുടെ ഒപ്പമെത്തുമെന്ന് പി ജെ ജോസഫ് പറഞ്ഞു. ആരൊക്കെ വരുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കല്‍ സ്വാഭാവിക നടപടിയാണെന്നും പി ജെ ജോസഫ് പറഞ്ഞു. അതിനിടെ, ജോസ് വിഭാഗത്തില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പാര്‍ട്ടി വിട്ടു. അദ്ദേഹം ഉടന്‍ ജോസഫ് വിഭാഗത്തില്‍ ചേരുമെന്നാണ് വിവരം.
Also Read: യുഡിഎഫ് പാളയം വിട്ട ജോസ് കെ. മാണി ബിജെപിയിലേക്കോ?