കൊറോണക്കാലത്ത് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നൽകുന്നത് അഴിമതി നടത്താനെന്ന് കെ.സുരേന്ദ്രൻ
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്ക്കാര് തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പദ്ധതിയെ നിശിതമായി വിമർശിച്ചു കൊണ്ട് കെ സുരേന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു.
പോസ്റ്റ് വായിക്കാം..
പരിസ്ഥിതിക്കും മനുഷ്യന്റേയും ജൈവ വൈവിധ്യത്തിന്റേയും നിലനിൽപ്പിനും ഭീഷണിയായ അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നത് സർക്കാരിന്റെ അവസാന വർഷത്തിൽ പണമുണ്ടാക്കാൻ അഴിമതി ലക്ഷ്യമിട്ടാണെന്ന് നിസ്സംശയം പറയാം. മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിൻ ഭൂതം വിട്ടു പോയിട്ടില്ല. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല.
ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതിയിൽ നിന്ന് സർക്കാർ പിൻ വാങ്ങിയിരുന്നു. കൊറോണ രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് പദ്ധതിക്ക് അനുമതി നൽകിയത് അഴിമതി നടത്താനാണ്.
വനാവകാശ നിയമമുൾപ്പടെ ലംഘിച്ചുകൊണ്ടാണ് സർക്കാരിന്റെ നീക്കം. വനവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. അതിരപ്പള്ളി വനമേഖല അപൂർവ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെട്ടിട്ടില്ലാത്ത സസ്യങ്ങളും ചെറുജീവികളും ചിത്രശലഭങ്ങളും ഒക്കെ ഇവിടെ നിന്ന് ശാസ്ത്ര സമൂഹം കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളും ഇവിടെയുണ്ട്. സംരക്ഷിക്കപ്പെടേണ്ട വിവിധ ആദിവാസി ഗോത്ര സമൂഹങ്ങളും അതിരപ്പള്ളി വനമേഖലയിലുണ്ട്. പുഴയെ തടഞ്ഞ് നിർത്തി ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നതോടെ ഏക്കർ കണക്കിന് വനമേഖല നശിക്കുകയും വെള്ളത്തിനടിയിലാകുകയും ചെയ്യും. അപൂർവങ്ങളായ ജീവി വർഗ്ഗങ്ങളും ജൈവ വൈവിധ്യവും നശിക്കും. പരിസ്ഥിതിക്ക് വലിയ ആഘാതമാകും ഇതുമൂലം ഉണ്ടാകുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയുണ്ട്. പ്രളയമായും മറ്റ് പ്രകൃതിദുരന്തങ്ങളായും നിരവധി മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അതിൽ നിന്നൊന്നും പാഠം പഠിക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.
വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ അതിരപ്പള്ളിയല്ല മാർഗ്ഗം. അതിന് മറ്റ് വഴികൾ ഉപയോഗിക്കണം. അതിരപ്പള്ളി പദ്ധതി സാമ്പത്തികമായി ലാഭകരമായിരിക്കില്ലെന്നും വിദഗ്ധ നിഗമനങ്ങൾ നമുക്ക് മുന്നിലുണ്ട്. ഗൂഢ ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ നീക്കം കേരള ജനത അംഗീകരിക്കില്ല. പദ്ധതിക്കെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നൽകും.