54 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍
അങ്കമാലി: ജനിച്ചതു പെൺകുഞ്ഞായതിന്റെ നിരാശയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. ജനിച്ച് 54 ദിവസത്തിനു ശേഷമാണ് നവജാത ശിശുവിനു നേരെ ആക്രമണമുണ്ടായത്.
പുലര്ച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാള് വായുവില് ഉയര്ത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായ കുഞ്ഞിനെ കട്ടിലില് എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായ പരിക്കാണ് കുഞ്ഞിന് ഉണ്ടായിട്ടുള്ളത്. ആന്തരിക രക്തസ്രാവം ഉണ്ട്. തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംശയരോഗത്തിന് പുറമെ പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വാടക വീടിന്റെ കിടപ്പ് മുറിയില്‍ വച്ചാണ് പ്രതി കുഞ്ഞിനോട് ക്രൂരകൃത്യം നടത്തിയത്. ഭാര്യയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.
കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിനെതിരെയുള്ള ആക്രമണത്തിനു കാരണമായെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്. കാലുകളിൽ ചതവുണ്ട്.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാൾ സ്വദേശിയായ യുവതിയും ഷൈജുവും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമെ ആയിട്ടുള്ളു. നേപ്പാളിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളിൽ വാടകയ്ക്കു താമസിച്ചുവരികയാണ്. 10 മാസം മുൻപാണ് ഇവർ ജോസ്പുരത്തു താമസം തുടങ്ങിയത്.