മാണിസാർ അഭയം നൽകിയ പി ജെ ജോസഫ് വീടും പാർട്ടിയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു: ജോസ് കെ. മാണി
കോട്ടയം: മാണി സാര് രാഷ്ട്രീയ അഭയം നല്കിയ പി.ജെ. ജോസഫ് അദ്ദേഹത്തിന്റെ മരണശേഷം വീടും പാര്ട്ടിയും അടക്കം ഹൈജാക്ക് ചെയ്യാന് ശ്രമിച്ചുവെന്ന് ജോസ് കെ. മാണി. യു.ഡി.എഫില് നിന്ന് പുറത്താക്കിയത് സംബന്ധിച്ച് ചര്ച്ച ചെയ്യുന്നതിനായി കോട്ടയത്ത് ചേര്ന്ന കേരള കോണ്ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.
Also Read: ജോസ് കെ മാണിയെ പുറത്താക്കിയിട്ടില്ല; മാറ്റിനിര്ത്തുകയാണ് ചെയ്തത്: കെ മുരളീധരന്
മാണി സാറിനെ മറന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് യു.ഡി.എഫ്. എടുത്തിട്ടുള്ളത്. 38 വര്‍ഷം യു.ഡി.എഫിനെ പടുത്തുയര്‍ത്താനുള്ള സോഴ്‌സ് ഓഫ് പവറായിരുന്നു കെ.എം. മാണി. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയാണ് യു.ഡി.എഫ്. പുറത്താക്കിയിട്ടുള്ളതെന്നും ജോസ് കെ. മാണി പറഞ്ഞു. എല്ലാവരേയും ഒരുമിപ്പിച്ച്‌കൊണ്ടുപോകാനുള്ള ചുമതല യു.ഡി.എഫ്. നേതാക്കള്‍ മറന്നുപോയി.
പി.ജെ. ജോസഫിന് കെ.എം. മാണി രാഷ്ട്രീയ അഭയം നല്‍കി. മാണി സാറിന്റെ മരണത്തിന് ശേഷം പാര്‍ട്ടിയെ പലതവണ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. അത്തരമൊരു നീക്കം പി.ജെ.ജോസഫ് നടത്തിയപ്പോള്‍ ഈ പ്രസ്ഥാനത്തിനെ സംരക്ഷിച്ചു എന്നതാണോ എന്റെ തെറ്റെന്ന് ജോസ് കെ. മാണി ചോദിച്ചു. മാണി സാറിന്റെ വീട് മ്യൂസിയമാക്കാന്‍ വീട്ടുകൊടുക്കണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. ലോക്‌സഭയും നിയമസഭയും ജില്ലാപഞ്ചായത്തും വീടും പാര്‍ട്ടി ഓഫീസും ഹൈജാക്ക് ചെയ്യാനുള്ള ആവശ്യം ഞാന്‍ അംഗീകരിക്കാതിരുന്നപ്പോള്‍ ഞാന്‍ ധിക്കാരിയും അഹങ്കാരിയുമായി മാറി.
Also Read: ജോസ് കെ മാണിയെ എൻഡിഎയിലേക്ക് ക്ഷണിച്ച് പി സി തോമസ്
കേരള കോണ്‍ഗ്രസ് പിറന്നതു മുതല്‍ ഒളിഞ്ഞും തെളിഞ്ഞും അക്രമിക്കാനും തകര്‍ക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. അതെല്ലാം മറികടന്ന് ചരിത്രമാണ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവി തീരുമാനങ്ങള്‍ എടുക്കാന്‍ പാര്‍ട്ടി താനടക്കമുള്ള നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഭാവി തീരുമാനങ്ങള്‍ തീരുമാനിക്കുമെന്നും ഇപ്പോള്‍ ഒരു പക്ഷത്തേക്കും ഇല്ലെന്നും ജോസ് കെ. മാണി അറിയിച്ചു.
Also Read: യുഡിഎഫ് പാളയം വിട്ട ജോസ് കെ. മാണി ബിജെപിയിലേക്കോ?