സ്വർണക്കടത്ത്; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയാണ്. സ്പ്രിംങ്കളർ, ബേവ്ക്കോ ആപ്പ്, ഇ മൊബിലിറ്റി പദ്ധതിവരെയുള്ള അഴിമതികൾ ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്ത് സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമാവുന്നത് ഇതാദ്യമാണ്. ഇതിന്റെ എല്ലാം ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ കേന്ദ്രമായി മാറുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് പുറത്തു വരണം. ക്രൈബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ആരാണ് ഐടി വകുപ്പിൽ ജോലി നൽകിയത് എന്നും അന്വേഷിക്കണം. വസ്തുതകൾ ഇനിയും പുറത്ത് വരാനുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
Also Read: സ്വർണക്കടത്ത്; മുഖ്യപ്രതി സ്വപ്ന സുരേഷിന് ഉന്നത ബന്ധങ്ങൾ