നോമ്പ് തുറക്കാനുള്ള യാത്ര അന്ത്യയാത്രയായി

 
കോഴിക്കോട്- ബന്ധുവിന്റെ വീട്ടിൽ നോമ്പ് തുറക്കാനുള്ള യാത്രയാണ് അവർക്ക് ദുരന്ത യാത്രയായത്.
മട്ടന്നൂര്‍ സ്വദേശികളായ നൗഫിക്, റഹ്മത്ത് എന്നിവർ സഹോദരിയുടെ മകളായ രണ്ടര വയസുകാരി സഹറയ്ക്കൊപ്പം കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്ക് പോയതായിരുന്നു. മട്ടന്നൂരിലേക്ക് കണ്ണൂര്‍ എക്സ്പ്രസിൽ 
മടങ്ങിവരുമ്പോഴാണ് തീപിടുത്തമുണ്ടായത്. ട്രെയിനിൽ നിന്ന് ട്രാക്കിൽ തലയടിച്ചു വീണായിരുന്നു മരണം.
ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇരുവരുടെയും മരണവിവരമറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് അപകടത്തെക്കുറിച്ച് വിളിച്ചുപറഞ്ഞത്. ഉടന്‍ തന്നെ അങ്ങോട്ടേക്ക് പുറപ്പെട്ടു. ഇവിടെയെത്തിയപ്പോഴാണ് മരണവിവരമറിയുന്നതെന്ന് ബന്ധു പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഒരാളുടെ ബൈക്കിലാണ് അക്രമി രക്ഷപ്പെട്ടത്. ഇയാളുടെ ബാഗ് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.