ദുഃഖസാന്ദ്രം ഈ രാത്രി; കൂഞ്ഞൂഞ്ഞിനെ കാത്ത് ജന്മനാട്

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര 19-ാം മണിക്കൂറിലേക്ക് കടക്കുന്നു. ജനനായകനെ അവസാനമായി കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് ഓരോ സ്ഥലത്തും നില്‍ക്കുന്നത്. എത്രമേല്‍ പ്രിയ നേതാവിനെ ഓരോരുത്തരും നെഞ്ചിലേറ്റിയിരുന്നു എന്ന ചിത്രം ഇതിനോടകം കേരളം കണ്ടതാണ്. തിരുവനന്തപുരം മുതല്‍ പതിനായിരങ്ങളാണ് ഉമ്മന്‍ ചാണ്ടിയെ ഒരു നോക്കു കാണാന്‍ റോഡിനു ഇരുവശവും കാത്തു നില്‍ക്കുന്നത്.

ഭൗതിക ശരീരവും വഹിച്ചുള്ള വിലാപ യാത്ര ഇപ്പോള്‍ പന്തളത്തെത്തി. ഇവിടെ നിന്ന് നേരെ ചെങ്ങന്നൂരിലെത്തും. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം എന്താണെന്ന് കാണിച്ച തങ്ങളുടെ പ്രിയ നേതാവിന് യാത്രാ മൊഴി നല്‍കാന്‍ വന്‍ ജനാവലിയാണ് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാത്തു നില്‍ക്കുന്നത്.

ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യന്‍ സാധാരണക്കാരിലേക്ക് എത്രത്തോളം ഇറങ്ങി ചെന്നു എന്നത് വിലാപ യാത്രയിലുട നീളം നമുക്ക് കാണാന്‍ സാധിക്കും. രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വാഹനം ജില്ല വിടാനെടുത്ത സമയം എട്ടു മമിക്കൂറിലധികമായിരുന്നു. എല്ലാവര്‍ക്കും അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ അവസരം നല്‍കിയായിരുന്നു വാഹനം നീങ്ങിയിരുന്നത്.

ജന്മനാട് തങ്ങളുടെ പ്രിയ കുഞ്ഞൂഞ്ഞിനെ കാണാന്‍ ഉച്ച മുതല്‍ കാത്തിരിക്കുകയാണ്. ജനപ്രവാഹത്തെ നിയന്ത്രിക്കാന്‍ പ്രവര്‍ത്തകും പൊലീസു ആഹോരാത്രം ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ സ്‌നേഹത്തിനു മുന്നില്‍ അതൊക്കെ നിഷ്പ്രഭമാവുകയാണ്. പറഞ്ഞ സമയവും അധിക്രമിച്ചാണ് വിലാപ യാത്ര നീങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഇന്ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടക്കും. അന്ത്യ ശ്രുശ്രൂഷകള്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും.

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചു. സാധാരണക്കാരെ സ്‌നേഹിച്ച സാധാരണക്കാരനായി ജീവിച്ച് മരിച്ച ഉമ്മന്‍ ചാണ്ടിക്ക് ഔദ്യോഗക ബഹുമതികള്‍ നല്‍കരുതെന്ന് അദ്ദേഹം പറഞ്ഞതായി മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചു. അത്ര മേല്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ മുന്‍ മുഖ്യമന്ത്രിക്ക് കണ്ണീരോടെയല്ലാതെ നാടിന് യാത്രായയപ്പ് നല്‍കാന്‍ കഴിയില്ല.