ഓണത്തിന് സംസ്ഥാനത്ത് കുടിച്ചു തീർത്തത്  665 കോടിയുടെ മദ്യം!!!

 

തിരുവനന്തപുരം:  ഓണത്തിന് സംസ്ഥാനത്ത് മദ്യ വില്പനയിൽ റെക്കോഡ് വരുമാനം. 665 കോടിയുടെ മദ്യമാണ് വിറ്റത്. ഓണക്കാലത്ത് എട്ട് ദിവസത്തെ വരുമാനമാണിത്. കഴിഞ്ഞവർഷം ഇത് 624 കോടി രൂപയായിരുന്നു. കഴിഞ്ഞ തവണ 700 കോടി രൂപയാണ് മദ്യവിൽപനയിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 41 കോടി രൂപയാണ് എട്ട് ദിവസം കൊണ്ട് ഉണ്ടായത്.  

ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്.

ഇക്കൊല്ലം ഓണക്കാലത്തെ ആകെ വിൽപ്പന വരുമാനം 770 കോടി രൂപയാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. പത്ത് ദിവസം കൊണ്ട് 770 കോടി രൂപയുടെ മദ്യവിൽപനയാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്.   ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 116 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. അതെസമയം കഴിഞ്ഞ വർഷം 112 കോടിയുടെ മദ്യവിൽപനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഒരു ദിവസം മാത്രമുണ്ടായത്.  

ഉത്രാടത്തിന് ബെവ്കോയുടെ സംസ്ഥാനത്തെ 4 ഔട്ട്‌ലെറ്റുകളിലെ വിൽപന ഒരു കോടി കവിഞ്ഞിരുന്നു. ചേർത്തല കോർട്ട് ജങ്ഷൻ, പയ്യന്നൂർ, തിരുവനന്തപുരം പവർഹൗസ് റോഡ് എന്നിവിടങ്ങളിലെ ഔട്ട് ലെറ്റുകളിലും വൻ വിൽപന നടന്നു.