കേരളത്തിന്റെ രണ്ടാം വന്ദേഭാരത് സർവീസ് ഇന്ന്മുതൽ; ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും

 

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോട്ട് നടക്കും. ഇതുൾപ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് നിർവഹിക്കുക.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന യാത്രയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും അവസരമുണ്ടാവുക. ചൊവ്വാഴ്ച്ച മുതൽ ട്രെയിനിന്റെ റെഗുലർ സർവീസുകൾ ആരംഭിക്കും.

26ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ കഴിയുക. കാസർഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 3.05 ന് എത്തും. കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്കിടയില്‍ കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരൂരില്‍ രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് ഏറെ ആശ്വാസകരം. ആദ്യ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.