ഉത്തരേന്ത്യയില്‍ പ്രളയസമാനം; നാല് സംസ്ഥാനങ്ങളില്‍ തീവ്ര മഴ

 

അതിശക്തമായ മഴയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം മഴ തുടരുകയാണ്. മണ്ണിടിച്ചലിലും മിന്നല്‍ പ്രളയത്തിലും വലിയ നാശനഷ്ടമാണ് ഉണ്ടാവുന്നത്. ഹിമാചലിലും ഉത്തരാഖണ്ഡിലും പ്രളയമസാനമായ സാഹചര്യം ഉണ്ടായതിനാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, ഡല്‍ഹിയില്‍ റെക്കോര്‍ഡിട്ടാണ് മഴ പെയ്യുന്നത്. ഇന്ന് രാവിലെ പെയ്തത് 153 മി.മീ മഴയാണ്. 1982 ശേഷം ആദ്യമായിട്ടാണ് ഇത്രയും ശക്തമായ മഴ പെയ്യുന്നത്. ഡല്‍ഹിയിലെ പ്രധാന റോഡില്‍ വെള്ളക്കെട്ട് കാരണം വാഹനങ്ങള്‍ ഗതാഗത കുരുക്കിലാണ്

കനത്ത മഴയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ പാത അടച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കനത്ത മഴയില്‍ മൂന്ന് പേര്‍ മരിച്ചു. ഷിംലയില്‍ വീടുകള്‍ തകര്‍ന്നാണ് മൂന്ന് പേര്‍ മരിച്ചത്. പശ്ചിമഘട്ടത്തിലെ മണ്‍സൂണ്‍ കാറ്റാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

അതിശക്തമായ മഴ ലഭിച്ചതിനാല്‍ തലസ്ഥാനം ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശനിയാഴ്ചയും ഞായറാഴ്ച രാവിലെയും വെള്ളപ്പൊക്കം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. കനത്ത മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും യാത്രക്കാര്‍ കടുത്ത ഗതാഗതക്കുരുക്കില്‍ അകപ്പെടുകയും ചെയ്തു. അതേസമയം, ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഞായറാഴ്ച പാസഞ്ചര്‍ ബസില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. താത്രി-ഗണ്ഡോ റോഡിലെ ഭംഗ്രൂ ഗ്രാമത്തില്‍ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ബസ് തകര്‍ന്നതെന്ന് ഭാദേര്‍വ പോലീസ് സൂപ്രണ്ട് വിനോദ് ശര്‍മ്മ പിടിഐയോട് വ്യക്തമാക്കി.