ഡല്‍ഹിയില്‍ കുടിവെള്ളം മുടങ്ങും; ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

 

ഡല്‍ഹിയിലെ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ വസീറാബാദ്, ചന്ദ്രവാള്‍, ഒഖ്‌ല എന്നീ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചു. യമുനാ നദിയിലെ വെള്ളം ക്രമാതീതമായി വര്‍ധിക്കുന്നതിനാള്‍ ഡല്‍ഹി നഗരത്തിലാകെ വെള്ളക്കെട്ട് രൂക്ഷമാണ്. വൈകുന്നേരം മൂന്നിനും നാലിനും ശേഷം വെള്ളം ഇറങ്ങുമെന്ന് ഇണഇ അറിയിച്ചതായി കെജ്രിവാള്‍ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടകരമായ നില കടന്ന് യമുനാ നദി കര കവിഞ്ഞൊഴുകിയതോടെ, ഡല്‍ഹി പ്രളയഭീതിയില്‍. യമുനാ നദിയിലെ ജലനിരപ്പ് എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് 209 മീറ്ററോട് അടുക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണം

പ്രളയ സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ച്ചയ്ക്കിടെ 706 ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വേ ട്രാക്കുകളിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ധാക്കിയത്. ജൂലൈ 7 മുതല്‍ 15 വരെയുള്ള കാലയളവിലാണ് ഇത്രയും ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ഡല്‍ഹിയില്‍ ഞാറാഴ്ച്ച വരെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോമും പ്രഖ്യാപിച്ചു.