ഗവർണർ ബിജെപി യുടെ കൈക്കോടാലിയെന്ന് ഡോ.തോമസ് ഐസക്ക്

 

കോഴിക്കോട്: ഗവർണർ ബിജെപിയുടെ കൈക്കോടാലിയായി മാറിയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാരുമായി കൂടിയാലോചിക്കുന്നതിനു പകരം വിസിമാർ രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതിനു പിന്നിൽ രാഷ്‌ട്രീയമാണ്‌.

കേരള നിയമസഭ പാസാക്കിയ നിയമ പ്രകാരമാണ്‌ വിസിമാരെ തെരഞ്ഞെടുക്കുന്നത്‌. യുജിസി ചട്ടത്തിൽ വിസി സ്ഥാനത്തേക്ക്‌ മൂന്നാളുടെ പേര്‌ നിർദേശിക്കണമെന്നാണ്‌ സുപ്രീംകോടതി വിധി. നിയമനിർമാണസഭ പാസാക്കിയ നിയമത്തേക്കാൾ വലുതാണോ യുജിസി ചട്ടമെന്ന ചോദ്യം നിയമവിദഗ്‌ധർ ഉയർത്തുന്നുണ്ട്‌. ഇക്കാര്യത്തിൽ റിവ്യൂ ഹർജി ഉൾപ്പെടെ സർക്കാരിന്‌ മുന്നിൽ നിയമവഴികളുണ്ട്‌. അതിന്‌ അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ കേരളത്തിലെ ജനങ്ങളോട്‌ യുദ്ധം പ്രഖ്യാപിക്കുകയാണ്‌ ഗവർണർ. ഇതിനെതിരെ രാഷ്‌ട്രീയത്തിനതീതമായി ജനങ്ങൾ ഒന്നിക്കണം.

ഗവർണറെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാമെന്ന്‌ ബിജെപി ദിവാസ്വപ്‌നം കാണണ്ട. ഇതിനേക്കാൾ വലിയ വെല്ലുവിളികളെ കേരളം നേരിട്ടിട്ടുണ്ട്‌. ബിജെപിക്കെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കണം. ഗവർണർ ചാൻസലർ സ്ഥാനത്തുനിന്ന്‌ മാറണമെന്നാണ്‌ കേരള നിയമസഭയും ജനങ്ങളും തീരുമാനിച്ചത്‌. പൊതുജനാഭിപ്രായം ഗവർണർക്കെതിരാണ്‌. അത്‌ അംഗീകരിക്കാതെ ചാൻസലർ പദവിയിൽ കടിച്ചുതൂങ്ങുന്നത്‌ നാണക്കേടാണ്‌. സംഘികളെ വൈസ്‌ചാൻസലറാക്കി ഭരിക്കാമെന്ന്‌ ബിജെപി കരുതണ്ട. അത്‌ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. നാഗ്‌പുരിൽനിന്നും അനുമതി വാങ്ങി രാജ്യത്ത്‌ പല സർവകലാശാലകളെയും അട്ടിമറിച്ചിട്ടുണ്ടാകാം. അത്‌ കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം കോഴിക്കോട്ട്‌ വാർത്താലേഖകരോട്‌ പറഞ്ഞു.