കെ-ഫോണ്‍ പദ്ധതിയിലും അഴിമതി; വിമര്‍ശനവുമായി പ്രതിപക്ഷം

ഒരു മന്ത്രിമാരും അഴിമതിയെ പ്രതിരോധിക്കാന്‍ വരുന്നില്ല. റിയാസ് മറ്റ് മന്ത്രിമാരെ ഭീഷണപ്പെടുത്തുകയാണെന്നും വി ഡി  സതീശന്‍ ചൂണ്ടിക്കാട്ടി
 

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-ഫോണിലും അഴിമതി ഉണ്ടെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. കെ-ഫോണ്‍ പദ്ധതിയെ അല്ല അതിന് പിന്നിലെ അഴിമതിയെ ആണ് വിമര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പദ്ധതി നടപ്പിലാക്കാന്‍ ഏല്‍പ്പിച്ചത് കറക്ക് കമ്പനികളെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാല്‍പ്പത് ലക്ഷം ആളുകള്‍ക്ക് കണക്ഷന്‍ കൊടുക്കാമെന്ന് പറയുന്നു, 60000 പേര്‍ക്കുള്ള അനുമതി മാത്രമാമ് ഉള്ളത് എന്നിട്ടും രണ്ടര ലക്ഷം പേര്‍ക്ക് കൂടി കണക്ഷന്‍ കൊടുക്കാനുള്ള ടെന്‍ഡര്‍ വിളിച്ചുവെന്നും വി ഡി സതീശന്‍ ആരോപണമുയര്‍ത്തി. പദ്ധതിക്കുള്ള സാധനങ്ങള്‍ ഇന്ത്യയില്‍ നിന്നും വാങ്ങുമെന്ന് പറഞ്ഞിട്ടും ചൈനയില്‍ നിന്ന് വാങ്ങി. കൂടാതെ ധൂര്‍ത്തല്ല എന്ന് പറയുന്നു എന്നിട്ടോ ഉദ്ഘാടന പരിപാടികള്‍ക്കായി 4.3 കോടി രൂപ ചിലവഴിച്ചു. ഇത് ധൂര്‍ത്തല്ലേ എന്നും വി ഡി സതീശന്‍ ചോദിച്ചു.

അതേസമയം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറ്റു മന്ത്രിമാരെ ഭീഷണിപ്പെടുത്തിയതായും വി ഡി സതീശന്‍ പറഞ്ഞു. ഒരു മന്ത്രിമാരും അഴിമതിയെ പ്രതിരോധിക്കാന്‍ വരുന്നില്ല. റിയാസ് മറ്റ് മന്ത്രിമാരെ ഭീഷണപ്പെടുത്തുകയാണെന്നും വി ഡി  സതീശന്‍ ചൂണ്ടിക്കാട്ടി.