ജയിലില്‍ കൈക്കൂലി നല്‍കി; ശശികലയ്ക്ക് അറസ്റ്റ് വാറണ്ട്

 

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട്. ബെംഗളൂരു കോടതിയുടേതാണ് നടപടി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയവേ സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്.

തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ശശികലയും ഇളവരസിയും കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയവേ മികച്ച സൗകര്യങ്ങളിലാണ് ശശികലയും ഇളവരസിയും കഴിഞ്ഞിരുന്നത് എന്നതിന് ദൃശ്യങ്ങള്‍ സഹിതം തെളിവ് പുറത്ത് വന്നിരുന്നു.

ശശികലയും ഇളവരസിയും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജാമ്യം നേടിയിരുന്നു. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് ഇരുവര്‍ക്കും കോടതി ജാമ്യം നല്‍കിയത്.