മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ല; ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി

 

കണ്ണൂര്‍- റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്ന് പ്രഖ്യാപിച്ച തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. 
മണിപ്പൂര്‍ സംഘര്‍ഷം ആസൂത്രിതമാണെന്നും കലാപം ക്രൈസ്ത ദേവാലയങ്ങള്‍ ലക്ഷ്യമിട്ടാണെന്നും ആരോപിച്ച ജോസഫ് പാംപ്ലാനി ഭരണ ഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും അതില്‍ ഗുരുതര വീഴ്ച ഉണ്ടായി എന്നും പറഞ്ഞു. പ്രധാനമന്ത്രി ഏത് കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയില്‍ വിവേചനം ഇല്ലെന്നാണ് അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണമെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. എന്നാല്‍ മാത്രമേ അതില്‍ ആത്മാര്‍ത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്‌നം. മണിപ്പൂര്‍ കത്തി എരിയുമ്പോള്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. 
റബര്‍ വിലയും ഇതും തമ്മില്‍ ബന്ധമില്ലെന്നും ഞങ്ങള്‍ ആരുടെയും ഔദാര്യം ചോദിച്ചത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.