യുജിസി നിബന്ധനകള്‍ക്ക് വിരുദ്ധമായി നിയമിതരായ എല്ലാ വി.സിമാരും രാജി വെക്കണമെന്ന് വി. ഡി സതീശൻ

 

ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ത്തത് പോലെ സംസ്ഥാനത്തെ ക്രമസമാധാനവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തകര്‍ത്തിരിക്കുകയാണ്

കാസർഗോഡ് : സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യു.ജി.സി നിബന്ധനകള്‍ക്ക് വിരുദ്ധമായി നിയമിതരായ എല്ലാ വൈസ് ചാന്‍സിലര്‍മാരോടും സര്‍ക്കാര്‍ രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. നിയമവിരുദ്ധമായ വി.സി നിയമനങ്ങള്‍ പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ അന്ന് സര്‍ക്കാരും ഗവര്‍ണറും ഒറ്റക്കെട്ടായാണ് നിയമവിരുദ്ധ നിയമനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അനിശ്ചിതത്വം തുടര്‍ന്നാല്‍ കേരളത്തിലെ കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത് വര്‍ധിക്കും. ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ത്തത് പോലെ സംസ്ഥാനത്തെ ക്രമസമാധാനവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തകര്‍ത്തിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് അതിക്രമങ്ങള്‍ നടത്തുകയാണ്. പൊലീസിനെ സിപിഎം ഹൈജാക്ക് ചെയ്തിരിക്കുകയാണ്.

പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിമുക്തഭടനെ ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിച്ച കേസില്‍ നടപടിയെടുത്ത പൊലീസ് കമ്മീഷണറെ സി.പി.എം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി. പരിതാപകരമായ നിലയിലേക്ക് കേരള പൊലീസ് കൂപ്പ് കുത്തിയിരിക്കുകയാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.