വീണ്ടും എന്‍ ഐ എ റെയ്ഡ്, നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ അടിവേരറുക്കാന്‍ തീരുമാനിച്ച് എന്‍ഐഎ. ഇത്തവണ റെയ്ഡ് നടത്തിയത് കൊല്ലം ചവറയിലെ പോപ്പുലര്‍ ഫ്രണ്ട് പിആര്‍ഒ സാദിഖിന്റെ വീട്ടില്‍. 

 

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം എന്‍ ഐ എ കേരളത്തിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവരില്‍ ചിലരുടെ വീടുകളില്‍ അപ്രതീക്ഷിതമായി പരിശോധന നടത്തുകയും നിരവദി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇന്ന് കൊല്ലം ജില്ലയിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ചവറ മുക്കുത്തോട് സ്വദേശി മുഹമ്മദ് സാദിഖിനെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തു. യാത്രകളുമായി ബന്ധപ്പെട്ട രേഖകള്‍ വീട്ടില്‍ നിന്നും പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മുക്കുത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖിന്റെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. സാദിഖിന്റെ വീട്ടില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ ശേഖരിച്ചു. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. 

സാദിഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പിആര്‍ഒ ആണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി എന്‍ഐഎ കൊച്ചി യൂണിറ്റില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. റെയ്ഡ് നാലര മണിക്കൂര്‍ നീണ്ടു നിന്നു. ചവറ ഒട്ടോ റിക്ഷാ സ്റ്റാന്‍ഡില്‍ ഡ്രൈവറായിരുന്ന സാദിഖ് ഇപ്പോള്‍ പഴക്കച്ചവട രംഗത്താണ്. പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തില്‍ വ്യക്തമായ സൂചന ലഭിച്ചതോടെ സാദിഖിനെ സംഘം കസ്റ്റഡിയില്‍ എടുത്തു. കൊച്ചി എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തിയത്.

ചവറ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. മുന്‍കൂട്ടി വിവരം നല്‍കാതെ റെയ്ഡിന് തൊട്ടുമുന്നേയാണ് എന്‍ഐഎ പൊലീസിന്റെ സഹായം തേടിയത്. റെയ്ഡിന്റെ വിശദാംശങ്ങള്‍ പൊലീസിനോട് പങ്കുവയ്ക്കാന്‍ എന്‍ഐഎ സംഘം തയാറായില്ല. അതേസമയം ചവറയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആര്‍എസ്എസ് കാര്യകര്‍ത്താക്കളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ രേഖകളാണ് ഇവിടെ നിന്നും എന്‍ഐഎ കണ്ടെത്തിയതെന്നാണ് സൂചനകള്‍. 

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷവും സമാന്തര പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ ഐ എ സംസ്ഥാനത്തുടനീളം  കര്‍ശന നിരീക്ഷണങ്ങളുമായി മുന്നോട്ടു പോകുകയാണ് എന്‍ഐഎ. റെയ്ഡിന് തൊട്ട് മുന്‍പ് മാത്രമാണ് റെയ്ഡ് നടത്താന്‍ പോകുന്ന പ്രദേശത്തെ പോലീസ് സ്‌റ്റേഷനില്‍ എന്‍ ഐ എ വിവരം അറിയിക്കുന്നതും റെയ്ഡിന് സഹായം അഭ്യര്‍ത്ഥിക്കുന്നതും. പോപ്പൂലര്‍ ഫ്രണ്ട് നേതൃത്വവുമായി ബന്ധമുള്ള പല പോലീസ് ഉദ്യോഗസ്ഥരും സര്‍വീസിലുണ്ടെന്ന കൃത്യമായ ധാരണയാണ് ഇതിനൊക്കെ അടിസ്ഥാനമായുള്ളത്. ഇനിയും പോപ്പുലര്‍ ഫ്രണ്ടിന്റെ പല മുന്‍ നേതാക്കളുടെയും വീടുകളില്‍ എന്‍ ഐ എ റെയ്ഡ് നടത്താന്‍ തന്നെയാണ് സാധ്യത. കഴിഞ്ഞ മാസം 29നും കൊല്ലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടത്തിയത്. 

പോപ്പൂലര്‍ ഫ്രണ്ടിന്റെ പല മുതിര്‍ന്ന നേതാക്കളും എന്‍ ഐ എ  ഇതിന് മുന്‍പ് നടത്തിയ റെയ്ഡില്‍ അഴിക്കുള്ളിലാണ്. എന്നിട്ടും കേരളത്തിലുള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് മറ്റ് പല പേരിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡുകള്‍ നടത്തുന്നത്. നേരത്തെ നിരോധിക്കപ്പെട്ട പല സംഘടനകളിലും ഉള്ള തീവ്ര നിലപാടുള്ള ചിലരാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമായിരുന്നത്. പോപ്പുലര്‍ഫ്രണ്ട് പിന്നീട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. 

നിരോധനം നടന്ന ശേഷവും പോപ്പുലര്‍ ഫ്രണ്ടിനായി വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നല്ല രീതിയില്‍ ഫണ്ടിംഗ് നടക്കുന്നുണ്ട് എന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ വരുന്ന ഫണ്ടില്‍ പ്രധാനമായും എത്തിച്ചേരുന്നത് കേരളത്തിലെ വിവിധ അക്കൗണ്ടുകളിലേക്കാണ് എന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയതിന് കോടികളാണ് സര്‍ക്കാരിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ അടക്കാനുള്ളത്. തുക അടക്കാത്തതിനാല്‍ സംസ്ഥാന ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഹൈക്കോടതി തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനൊക്കെയായാണ് കേരളത്തിലേക്ക് ഇപ്പോഴും ഫണ്ടുകള്‍ എത്തുന്നത് എന്നാണ് നിഗമനം. ഓരോ ദിവസവും പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നതിനാല്‍ പല നേതാക്കളും ഇപ്പോള്‍ ഒളിവിലാണ്.