സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ അടപ്പിച്ചത് 36 ഹോട്ടലുകള്‍; പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്

 
വൃത്തി ഹീനമായി പ്രവര്‍ത്തിച്ച 9 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 27 സ്ഥാപനങ്ങളുള്‍പ്പെടെ 36 സ്ഥാപനം അടപ്പിച്ചു

സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്. ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ വൃത്തി ഹീനമായി പ്രവര്‍ത്തിച്ച 9 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 27 സ്ഥാപനങ്ങളുള്‍പ്പെടെ 36 സ്ഥാപനം അടപ്പിച്ചു.

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഞാറാഴ്ച്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച്ച 461 സ്ഥാപനങ്ങളിലുമായിട്ടാണ് പരിശോധന നടന്നത്.

കോട്ടയത്ത് ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടര്‍ന്ന് നഴ്‌സായ രശ്മി മരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ വര്‍ഷം കാസര്‍കോട് സ്വദേശിനി ഷവര്‍മ്മ കഴിച്ച് മരിച്ച സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നു വന്ന വീഴ്ച്ചയാണ് സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിക്കുന്നതെന്നാണ് ഉയര്‍ന്നു വന്ന ആരോപണം.